Followers

Thursday, June 5, 2025

ദേവാംഗിയും സമയും ഫൈഹയും പിന്നെ റയ ഫാത്തിമയും - നാല് പരിസ്ഥിതി കഥകള്‍...!

ദേവാംഗിയും സമയും പിന്നെ റയ ഫാത്തിമയും

ദേവാംഗിയുടെ കുറിപ്പ് പരിസ്ഥിതി ദിനത്തില്‍ തന്നെ വായിക്കാന്‍ ഭംഗി കൂടുതലുണ്ട്.  ചെറുതെങ്കിലും വലിയ റിസല്‍ട്ടുണ്ടാക്കിയ ഒരു ശ്രമത്തേ പറ്റിയായിരുന്നു ദേവാംഗിയുടെ എഴുത്ത്.
ഞങ്ങളുടെ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കുട്ടികളുടെ വേദിയായ ക്രിയേറ്റീവ് ഹോം അവധിക്കാലത്ത്  സ്മാര്‍ട്ട് സമ്മര്‍ ചലഞ്ച് നടത്തി. അതിന്റെ ഭാഗമായി ഭൗമദിനത്തില്‍ നടന്ന ശുചിത്വ കര്‍മ്മപരിപാടിയില്‍ ഞാനും പങ്കെടുത്തു. പാഠം-1 വൃത്തി എന്ന് പേരിട്ട ഈ പ്രവര്‍ത്തനം എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ചു. വീട്ടിലെത്തിയ ശേഷം ഞാന്‍ ആലോചിച്ചു. എന്തുകൊണ്ട്  ഇത് എന്റെ അച്ഛാച്ചന്റെ കടയിലും ചെയ്തുകൂടാ. ഈ ആശയം ഞാന്‍ അമ്മയുമായി പങ്കുവച്ചു. അമ്മ കൂടെ നിന്നു.

പിറ്റേ ദിവസം രാവിലെ തന്നെ രണ്ട് ബക്കറ്റുകളും ഒരു ബോക്സും ഞാന്‍ സംഘടിപ്പിച്ചു. ഒരു പേപ്പറില്‍, മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും പ്ലാസ്റ്റിക് കവറുകള്‍ഈ ബക്കറ്റില്‍ തന്നെ ഇടണമെന്നും എഴുതി കടയുടെ മുമ്പില്‍ മൂന്ന് സ്ഥലങ്ങളിലായി വച്ചു. കടയില്‍ വന്ന ചില ആളുകള്‍, നീ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. അവരോട് കാര്യം ഞാന്‍ വിശദീകരിച്ച് കൊടുത്തു. അവരെല്ലാം എന്നെ അഭിനന്ദിച്ചു. ഞാന്‍ നല്ലൊരു കാര്യം ചെയ്തിരിക്കുന്നു. എനിക്ക് വലിയ അഭിമാനം തോന്നി. സാധാരണ കടയില്‍ നിന്ന് സാധനം വാങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്ത് മടങ്ങുന്ന പലയാളുകളും മാലിന്യങ്ങള്‍ അലക്ഷ്യമായി ഇട്ടിട്ട് പോകുമായിരുന്നു. അങ്ങനെ ചെയ്യുന്നവരോട് ഞാന്‍, പ്ലാസ്റ്റിക്കും പേപ്പറുകളും വേറെ വേറെ ബക്കറ്റുകളില്‍ ഇടാന്‍ പറഞ്ഞ് തുടങ്ങി. വൈകുന്നേരമായപ്പോള്‍ ഞാന്‍ ബക്കറ്റുകള്‍ നോക്കി. അവ ഏതാണ്ട് നിറഞ്ഞിരിക്കുന്നു. ഇത്രയും നാള്‍ വൃത്തികേടായികിടന്ന കടയുടെ മുറ്റത്ത് കടലാസ്സുകളില്ല. പ്ലാസ്റ്റിക്കുകളുമില്ല.  ആ കാഴ്ച കണ്ടപ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. പ്ലാസ്റ്റിക്കുകള്‍ ഹരിതകര്‍മ്മ സേനയെ ഏല്‍പ്പിക്കണം. അവധിക്കാലത്ത്  ഏറ്റവും അഭിമാനം തോന്നിയ കാര്യം അതായിരുന്നു. ഞങ്ങളുടെ സ്മാര്‍ട്ട് സമ്മര്‍ ചലഞ്ചിന്റെ ടാഗ് ലൈന്‍, ഞങ്ങളാണ് ശരിയുത്തരങ്ങള്‍ എന്നതാണ്. എനിക്കും ഒരു ശരിയുത്തരമാകാന്‍ സാധിച്ചു.

സ്കൂള്‍ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് ദേവാംഗിയും അമ്മയും ലൈബ്രറിയില്‍ വന്നു. എന്റെ ശുചിത്വ പദ്ധതി ഗംഭീരമായി വിജയിച്ചിരിക്കുന്നു എന്ന് ദേവാംഗിയും അതിലേറെ സന്തോഷത്തോടെമകളുടെ പുറത്ത് തട്ടി അഭിമാനത്തോടെ അമ്മയും. അവധിക്കാലത്ത് 20 പുസ്തകങ്ങള്‍ വായിച്ച് അവയുടെ എഴുത്തും വരകളും നിറഞ്ഞ ലൈബ്രറി ഡയറി ദേവാംഗിയുടെ കൈയ്യിലുണ്ടായിരുന്നു. സ്മാര്‍ട്ട് സമ്മര്‍ ലക്ഷ്യമിട്ട, ശുചിത്വ ശൈലി എങ്ങനെ നിര്‍മ്മിക്കാമെന്ന, പ്രവര്‍ത്തനങ്ങളിലെ നിരവധി വിജയ കഥകളില്‍ ഒന്നായി  ഞങ്ങളിത് ഭൂമിക്ക് മുകളില്‍ എഴുതിയിടുന്നു.

റയയും സമയും ഫൈഹയും വരച്ച ചിത്രങ്ങള്‍

ഭൗമദിനത്തില്‍ ലൈബ്രറിയിലേക്ക് വരുമ്പോള്‍ റയഫാത്തിമയുടെ കൈയ്യില്‍ മനോഹരമായ ഒരു തുണി സഞ്ചിയുണ്ടായിരുന്നു. അഭിമാനത്തോടെ റയ പറഞ്ഞു, ഇത് ഞാന്‍ തന്നെ തുന്നിയതാണ്. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് മുമ്പില്‍ ഞങ്ങള്‍ ഒന്നിച്ച് കൈയ്യടിച്ചു. കൂട്ടുകാര്‍ റയക്കൊപ്പം നിന്നു. മാതൃകകള്‍ക്ക് വേണ്ടി തയ്യാറാക്കി വച്ച ഗ്രീന്‍ ഇമോജി കാര്‍ഡ് ഒരാള്‍ ഉയര്‍ത്തിപ്പിടിച്ചു.

ഹാളില്‍ ശുചിത്വ പദ്ധതി വിശദീകരിക്കുമ്പോള്‍ ദേവിക ചോദിച്ചു. ഒറ്റത്തവണ പ്ലാസ്റ്റിക് കാരിബാഗുകളെ കുറയ്ക്കാന്‍ നമുക്ക്  എന്ത് ചെയ്യാം. ഫൈഹ ഓഡിയന്‍സിന് നടുവില്‍ എണീറ്റ് നിന്നു.  ഒരു തുണി സഞ്ചി ഉയര്‍ത്തിക്കാട്ടി. എന്നിട്ട് പറഞ്ഞു. ഞാനിതുപോലൊന്ന് എപ്പോഴും കൈയ്യില്‍ കരുതും. അതെന്റെ ശീലമാണ്. സാധനങ്ങള്‍ വാങ്ങാന്‍ എനിക്ക് പ്ലാസ്റ്റിക്ക് കാരിബാഗ് ആവശ്യമില്ല. നിറഞ്ഞ കൈയ്യടി. ഒരാള്‍ മാറുമ്പോള്‍ ഒരു ദിവസം ഒരു പ്ലാസ്റ്റിക് കാരിബാഗ് കുറയ്ക്കാമെങ്കില്‍, 1400 വീടുകളുള്ള ഒരു ഗ്രാമത്തില്‍ ഒരു ദിവസം അത്രയും കാരിബാഗുകള്‍ കുറഞ്ഞത് നമുക്ക് ഇല്ലാതാക്കാം. ഒരു മാസമാകുമ്പോള്‍ എത്രയായിരിക്കും നമുക്ക് കുറയ്ക്കാന്‍ കഴിയുക. ദേവികയുടെ ചോദ്യത്തിന് കണക്കിലെ മിടുക്കര്‍ കോറസ്സായി ഉത്തരം പറഞ്ഞു. 42000. അതെത്ര വലുതാണ്. അങ്ങനെയെങ്കില്‍ ഒരു വര്‍ഷമോ......... ചോദ്യം ജീവിതത്തിലേക്ക് ചില ഉത്തരങ്ങള്‍ സമ്മാനിച്ചു. അടുത്ത ദിവസം ലൈബ്രറിയിലെത്തുമ്പോള്‍ ഫാത്തിമത്ത് സമയുടെ കൈയ്യിലും ഒരു തുണി സഞ്ചി. അവള്‍ സ്വയം തുന്നിയുണ്ടാക്കിയത്.



വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി
ക്രിയേറ്റീവ് ഹോം - 9495396517 

  


 

Saturday, June 8, 2024

ഭിന്നശേഷികള്‍, പഠന വൈകല്യങ്ങള്‍ : ചെറുപ്പത്തിലേ കണ്ടെത്താം


രക്ഷിതാക്കൾക്ക് ഒരു വിദ്യാലയം 

വളരെ പ്രധാനപ്പെട്ട ഒരു വിഷയാവതരണം ആയിരുന്നു, ജൂൺ 8 ശനിയാഴ്ച വളപട്ടണം  ഗ്രാമ പഞ്ചായത്ത് ലൈബ്രറിയിൽ നടന്നത്.  കുട്ടികളുടെ ഭിന്നശേഷിയും പഠന വൈകല്യങ്ങളും എങ്ങനെ ചെറുപ്പത്തിലേ കണ്ടെത്താം എന്നതായിരുന്നു വിഷയം. കണ്ണൂർ തണലിലെ ഫിസിയാട്രിസ്റ്റ് ഡോ. ദിൽഷത് റൈഹാന  വിഷയം അവതരിപ്പിച്ചു. ലൈബ്രറി വനിതാ വേദിയുടെ, രക്ഷിതാക്കൾക്ക് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായിരുന്നു ക്ലാസും സംവാദവും.

കുട്ടികളിലെ ശാരീരിക – മാനസിക വളര്‍ച്ചയിലെ പല പ്രശ്നങ്ങളും കണ്ടെത്താന്‍ വീടുകള്‍ പരാജയപ്പെട്ട് പോവുന്നു. ഈ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റം വന്നിട്ടില്ല. അത്തരത്തിലുള്ള കുട്ടികള്‍ പ്രത്യേക പരിഗണനയും പരിശീലനവും ചികിത്സയും ലഭിക്കാതെ ജീവിതത്തില്‍ വലിയ പ്രയാസങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നു. ചെറുപ്പത്തിലേ ഈ പ്രശ്നങ്ങള്‍ തിരിച്ചറിയാനുള്ള അറിവും നിരീക്ഷണ പാടവവും രക്ഷിതാക്കള്‍ക്കും വീടിനും ഉണ്ടാകണം. ലൈബ്രറി വനിതാവേദി 2017ല്‍ രക്ഷിതാക്കള്‍ക്ക് ഒരു വിദ്യാലയം ആരംഭിച്ചതിന് പിന്നില്‍ വീടുകളുടെ ശേഷീ വികസനമായിരുന്നു ലക്ഷ്യമിട്ടത്. നല്ല പേരന്റിങ്ങിലേക്ക് ഏറെ പ്രധാനപ്പെട്ട അറിവുകളാണ് ഡോ.ദില്‍ഷത്ത് റൈഹാനയില്‍ നിന്നും രക്ഷിതാക്കള്‍ക്ക്  ലഭിച്ചത്. 


ഭിന്നശേഷിയുള്ള കുട്ടികളെ ഏതൊക്കെ ലക്ഷണങ്ങളിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കാമെന്നും, അവരെ സാധാരണ ജീവിതത്തിലേക്ക് എങ്ങനെ വഴി നടത്താമെന്നും  ഡോക്ടർ വിശദീകരിച്ചു. ഓരോ പ്രായത്തിലും സാധാരണഗതിയില്‍ കുട്ടികള്‍ക്കുണ്ടാകേണ്ട വളര്‍ച്ചയും വികാസവുമുണ്ട്. കഴുത്തുറയ്ക്കുക, ശബ്ദങ്ങളോട് പ്രതികരിക്കുക, എണീക്കാന്‍ ശ്രമിക്കുക, നടക്കുക, സംസാരിക്കുക തുടങ്ങി എത്രയോ സൂചകങ്ങളിലൂടെ കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് സാധിക്കും എന്ന് അവര്‍ വിശദീകരിച്ചു.

 ജനിത തകരാറുകൾ എങ്ങനെയാണ് കുഞ്ഞുങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്, അതിൽ രക്തബന്ധത്തിൽ ഉള്ളവരുടെ വിവാഹങ്ങൾ വഹിക്കുന്ന പങ്കെന്താണ്,

തുടങ്ങിയ വിഷയങ്ങൾ കേൾവിക്കാർക്ക് പഠന അനുഭവത്തിന്റെ ഒരു പുതിയ വാതായനം തുറന്നു.  വിവാഹ പൂര്‍വ്വ കൌണ്‍സിലുകളുടെ പ്രാധാന്യം ഇത്തരം വിഷയങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ജീവിത പങ്കാളികളുടെ ജനിതക തകരാറുകളെ മനസ്സിലാക്കി, കുട്ടി വേണോ വേണ്ടയോ എന്ന് ആലോചിക്കേണ്ട ശാസ്ത്രീയ ബോധം ആവശ്യമാണെന്നും യൂറോപ്പിലൊക്കെ അത്തരം രീതികള്‍ സ്വീകരിക്കാറുണ്ടെന്നും ചര്‍ച്ചയ്ക്ക് മറുപടിയായി അവര്‍ സൂചിപ്പിച്ചു.

ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ, കുടുംബശ്രീയുമായി ചേർന്നാണ് ക്ലാസും സംവാദവും സംഘടിപ്പിച്ചത്. കണ്ണൂരിലെ തണൽ  സ്പെഷ്യാലിറ്റി ഇൻറർവേഷൻ സെന്ററിന്റെ പിന്തുണയ്ക്ക് ഒത്തിരി നന്ദി. അവിടെ നിന്ന് എത്തിയ വർഷ ,  ജിതിൻ എന്നീ കോഡിനേറ്റർ മാർക്കും ഹൃദയം നിറഞ്ഞ നന്ദി.

രക്ഷിതാക്കള്‍ക്കൊരു വിദ്യാലയം പുതിയ വിഷയങ്ങളില്‍ കൂടുതല്‍ പഠനാനുഭവങ്ങള്‍ സമ്മാനിക്കാനുള്ള യാത്ര തുടരുകയാണ്.

 വളപട്ടണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.സി ജംഷീറ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി വനിതാ വേദിയുടെ പ്രസിഡണ്ട് ഷമീമ വളപട്ടണം അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ മഷൂദ സ്വാഗതവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എടി സമീറ നന്ദിയും പറഞ്ഞു.

 

ഷമീമ വളപട്ടണം

പ്രസിഡന്റ്

ലൈബ്രറി വനിതാവേദി

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി

 

Monday, February 12, 2024

കഥയും കളിയും - കുട്ടികളുടെ വ്യക്തിത്വ വികസന പാഠശാല

   

കഥയും കളിയും

കുട്ടികളുടെ വ്യക്തിത്വ വികസന പാഠശാല

 പ്രോഗ്രാമിന്റെ അവസാനം ഏഴാം ക്ലാസ്സുകാരിയായ ലൈല വി.കെ പറഞ്ഞു. ഇത്ര സന്തോഷിച്ച ഒരു ദിവസം അടുത്തൊന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇന്ന് വരാന്‍ പറ്റാതെ പോയവര്‍ക്ക് മഹാനഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

ഏറ്റവും വലിയ പരീക്ഷ ഏതാണ്, മാഷ് ചോദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയാണെന്ന്  പകുതിയിലേറെ പേരും പറഞ്ഞു. കുഞ്ഞ് അമേലിയ മൂണ്‍ പറഞ്ഞു, അതെന്റെ എല്‍.കെ.ജി പരീക്ഷയാണ്. ഫാത്തിമത്ത് സമ പതുക്കെ പറഞ്ഞു, ജീവിതമാണ് ഏറ്റവും വലിയ പരീക്ഷ.

കഥയും കളിയും ചേര്‍ത്ത് കുട്ടികളുടെ പ്രിയ അധ്യാപകന്‍, സുനില്‍ കുന്നരു പറഞ്ഞതത്രയും ജീവിതത്തിനു വേണ്ടുന്ന നല്ല പാഠങ്ങള്‍.  മനസ്സുകൊണ്ടുള്ള കേള്‍വി, ആത്മവിശ്വാസത്തോടെയുള്ള സംസാരം, മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സ്, സ്നേഹത്തിന്റെ വലുപ്പം, നല്ല ഭാഷയുടെ ശക്തി, സ്റ്റേജിനെ അഭിമുഖീകരിക്കാനുള്ള കഴിവ് അങ്ങനെ ഓരോ കഥയിലും ഓരോ കളിയിലും ഒരു പാഠം ഉള്‍ച്ചേര്‍ന്നിരുന്നു.

 തീര്‍ച്ചയായും, എനിക്ക് ഈ നിമിഷം മുതല്‍ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് തോന്നുന്നു. ശ്രീനിമ എല്ലാവരോടുമായി പറഞ്ഞു. കാഴ്ചക്കാരായി മറിയിരുന്ന രക്ഷിതാക്കള്‍ക്കും ചിലത് കൂട്ടിച്ചേര്‍ക്കാനുണ്ടായിരുന്നു. ജീവിതത്തില്‍ എന്നോ കിട്ടാതെ പോയ ഒരു ദിവസത്തെ കഥയും-കളിയും സമ്മാനിച്ചുവെന്ന് അവര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി.പി ഷമീമ പാഠശാല ഉദ്ഘാടനം ചെയ്തു. 


അധ്യക്ഷതയും സ്വാഗതവും എല്ലാം കൂട്ടുകാര്‍. ശ്രീനിമ അശോക് സ്വാഗതം പറഞ്ഞു. ലൈല വി.കെ അധ്യക്ഷത വഹിച്ചു. രേവന്ത് ബിനു, അമന്‍ എല്‍ ബിനോയ്, ശ്രീലക്ഷ്മി എം.ടി എന്നിവര്‍ മറുപടി പറഞ്ഞു.

ലൈബ്രറി കൌണ്‍സില്‍ ചിറക്കല്‍ - വളപട്ടണം പഞ്ചായത്ത് നേതൃസമിതി തലത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങില്‍ വച്ച് സമ്മാനിച്ചു.

പിപി ഷമീമ, ഉദ്ഘാടനം ചെയ്യുന്നു.

ചിത്രങ്ങളിലൂടെ 

 

നഫീസത്ത് ലിയാന - ചിത്രരചന ഒന്നാം സ്ഥാനം
ശ്രീലക്ഷ്മി എം.ടി - ചലച്ചിത്ര ഗാനാലാപനം ഒന്നാം സ്ഥാനം
അമന്‍ എല്‍ ബിനോയ് - ഉപന്യാസം,കഥാ രചന ഒന്നാം സ്ഥാനം
അമീന വി.കെ - ചിത്രരചന രണ്ടാം സ്ഥാനം

റിദഫാത്തിമ വി.കെ - ഉപന്യാസം,ആസ്വാദന കുറിപ്പ് ഒന്നാം സ്ഥാനം
ഫാത്തിമ സമ എ.ടി - ചിത്രരചന യു.പി, ഒന്നാം സ്ഥാനം
ശ്രീനിമ അശോക് - ചലച്ചിത്ര ഗാനാലാപനം രണ്ടാം സ്ഥാനം
ലൈല വികെ - പ്രസംഗം രണ്ടാം സ്ഥാനം
 
 
 
കൂട്ടുകാരുടെ മറുപടി പ്രസംഗങ്ങള്‍
രേവന്ദ് ബിനു

ശ്രീനിമ അശോക് - സ്വാഗതം