Followers

Wednesday, September 2, 2020

തിരുവോണ സമ്മാനം ഫ്രം സക്കരിയ

സുഡാനി ഫ്രം നൈജീര്യന്‍ ഓര്‍മയില്‍ ഒരു ഉഗ്രന്‍ ഓണ്‍ലൈന്‍ ഓണ സംഗമം


വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ഓണസമ്മാനം സക്കരിയ ആയിരുന്നു. ക്രിയേറ്റീവ് ഹോമിലെ കാഴ്ചക്കാര്‍ ഒരു സിനിമ ഹാളിലിരിക്കും പോലെ സക്കരിയയെ കാത്തിരുന്നു. രാത്രി എട്ട് മണിക്ക് സക്കരിയ വാട്സാപ്പ് മുറിയിലെത്തി. അപ്പോഴേക്കും സുഡാനി ഫ്രം നൈജീര്യ പലരും പലവട്ടം മനസ്സിന്
‍റെ സ്ക്രീനിലങ്ങനെ റീവൈന്‍ഡ് ചെയ്തുകൊണ്ടിരുന്നു. മജീദും, സുഡുവും, ജമീലയും, ബീയുമ്മയും, ഫുട്ബോള്‍ ഗ്രൌണ്ടും, നന്മ നിറഞ്ഞ നാട്ടിന്‍പുറവും ഞങ്ങള്‍ക്കുള്ളിലിരുന്ന് സ്പന്ദിച്ചു. സക്കരിയ ഓണസന്ദേശം പറയുമ്പോള്‍ ബാക്ക്ഗ്രൌണ്ടില്‍ ഒരു സിനിമ കാഴ്ച എല്ലാവരും അനുഭവിക്കുന്നതുപോലെ തോന്നി.

-------------------------------------------------------------------

ലൈബ്രറിയുടെയും നാടിന്‍റെയും പ്രിയപ്പെട്ട എഴുത്തുകാരി ഷമീമ വളപട്ടണത്തിന്‍റെ കുടുംബസൌഹൃദമായിരുന്നു സക്കരിയയിലേക്ക് ക്രിയേറ്റീവ് ഹോമിന്‍റെ പാതയോരുക്കിയത്.

കൂട്ടുകാര്‍ ചോദ്യങ്ങളുമായി സക്കരിയക്ക് ചുറ്റും ഒത്തുകൂടി. സെവന്‍സില്‍ നിറഞ്ഞ് കളിച്ച സുഡുവിനെ മജീദും കൂട്ടുകാരും പൊതിഞ്ഞ് നില്‍ക്കുന്നതുപോലെ ഒരു കാഴ്ച മനസ്സില്‍ മിന്നി മറഞ്ഞു. കുട്ടികള്‍ക്കായി മാത്രമുള്ള ചില സിനിമകളുടെ ആശയങ്ങള്‍ ഉള്ളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്ക് ആവേശമായി. ക്രിയേറ്റീവ് ഹോം നിറയെ കലാകാരന്മാരും കലാകാരികളുമുണ്ടെന്ന് പറഞ്ഞു റയ. അവരെ സിനിമയിലേക്ക് എടുത്തുകൂടെ എന്ന് ഒരു ചോദ്യവും കൂടി പിന്നാലെ ചേര്‍ത്ത് വച്ചു. ഓഡീഷന്‍ സമയത്ത് ക്രിയേറ്റീവ് ഹോം കൂട്ടുകാരും ഉണ്ടാവണമെന്ന ഒരു സ്വപ്നം അദ്ദേഹം മറുപടിയായി നല്‍കി. ലൈബ്രറി ഒരു നാടിനെ ഉയരങ്ങളിലേക്ക് നയിക്കുന്നതിന്‍റെ കഥ കുട്ടികളുടെ അനുഭങ്ങളിലൂടെ പറയുന്ന ഒരു സിനിമയുടെ ആലോചന റബിഅ അവതരിപ്പിക്കുക കൂടി ചെയ്തു. സത്യത്തില്‍ സക്കരിയയുടെ വരവ്, ആവേശഭരിതമായ ചിന്തകളുടെ വിത്ത് വിതച്ചു.


സുഡാനിക്ക് ശേഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഹലാല്‍ ലൌ സ്റ്റോറിയുടെ വിശേഷങ്ങള്‍ സക്കരിയ പങ്ക് വച്ചു. നൈനിക അപ്പോള്‍ താന്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്ത ഒരു ഓഡീഷനില്‍ സെലക്ടഡായതിന്‍റെ അനുഭവം പറഞ്ഞു.  ഫൈനല്‍ റൌണ്ടിനെ കോവിഡ് കൊണ്ടുപോയതിന്‍റെ സങ്കടം നൈനികയുടെ വാക്കുകളില്‍ നിറഞ്ഞിരുന്നു. കോവിഡ് പോകുമെന്നും, സിനിമയുടെ ലോകം തെളിയുമെന്നുമുള്ള ആത്മവിശ്വാസം സക്കരിയയുടെ മറുപടിയിലുണ്ടായിരുന്നു. അജ്ന അപ്പോള്‍ ചോദിച്ചത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലുള്ള റിലീസുകളെ കുറിച്ചായിരുന്നു. സാധ്യതകള്‍ ആ വഴിക്കും തിരയുന്നു എന്ന് ഉത്തരം.


നെയ്ഹാന്‍റെയും ഫാത്തിമയുടെയും ആലോചനകള്‍ സെവന്‍സ് ഗ്രൌണ്ടിലൂടെ ഉരുണ്ട് നടന്നു. ഇരുവരും ഫുട്ബോളിനേപ്പറ്റിയുള്ള ഇഷ്ടം പറഞ്ഞു. സംവിധായകനുള്ള ഫുട്ബോള്‍ കമ്പത്തിന്‍റെ ആഴമായിരുന്നു ഇരുവര്‍ക്കും അറിയേണ്ടിയിരുന്നത്. വളാഞ്ചേരിയില്‍ ജനിച്ച് വളര്‍ന്ന, താന്‍ എല്ലാ മലപ്പുറംകാരെ പോലെയും ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു എന്ന് ഉത്തരം. എന്നാല്‍ കളിക്കാരനൊന്നുമല്ല. കൂട്ടുകാര്‍ക്കപ്പോള്‍ ബെന്യാമിന്‍റെ വാക്കുകള്‍ ഓര്‍മവന്നു. ക്രിക്കറ്റ് തലക്ക് പിടിച്ച കൌമാരത്തേപ്പറ്റി വായന ദിനത്തില്‍ വന്ന് പറഞ്ഞ കാര്യങ്ങള്‍. കളികള്‍ വെറും വിനോദമല്ല. അത് നാടിന്‍റെ സംസ്കാരത്തോട് ഇഴുകി ചേര്‍ന്ന് കിടക്കുന്നു. അതില്‍ നിന്ന് സിനിമകളും എഴുത്തുകളും എണ്ണമറ്റ കലാരൂപങ്ങളും ജനിക്കുന്നു. സുഡാനി പോലെ.

സുഡാനിയിലേക്ക് തിരഞ്ഞെടുത്ത ക്യാരക്ടറുകള്‍ ആ സിനിമയുടെ വിജയത്തിന് വലിയ പങ്ക് വഹിച്ചു എന്ന് സക്കരിയ, ലിഷയുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. സാവിത്രിയും സരസയും അവരില്‍ മുന്നില്‍ നില്‍ക്കുന്നു. നാടകം ഇഷ്ടപ്പെട്ട കാലം അദ്ദേഹം ഓര്‍ത്തെടുത്തു. മുകളില്‍ പറഞ്ഞ രണ്ടാളും നാടക മേഖലയില്‍ നിന്നുള്ളവരാണെന്ന കാര്യവും പങ്കിട്ടു.


സിനിമയുടെ വഴിയിലേക്ക് ചുവട് വച്ചതിനേപ്പറ്റിയായിരുന്നു, ജസലിനും, നിദയ്ക്കും,ഫര്‍ഹയ്ക്കും ഒക്കെ ചോദിക്കാനുണ്ടായിരുന്നത്. സിനിമയോടുള്ള അഗാധമായ ആഗ്രഹങ്ങള്‍, ഒറ്റ വാക്കില്‍ - പാഷന്‍. ഒരാളെ ഉയരങ്ങളിലേക്ക്  മുന്നേറാന്‍  അയാള്‍ക്ക് അകത്ത് നിന്നും രൂപപ്പെടേണ്ട കാര്യങ്ങളേപ്പറ്റി അപ്പോള്‍ കൂട്ടുകാര്‍ കേട്ട് തുടങ്ങി. മദനി സംവിധായകനാകാനുള്ള സങ്കേതങ്ങളേപ്പറ്റി തിരഞ്ഞു. സിനിമകള്‍ കാണണമെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം വായിക്കുകയും, നിരീക്ഷിക്കുകയും, അനുഭവങ്ങള്‍ ആര്‍ജിക്കുകയും ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു. ഭാവനയ്ക്കാവശ്യമായ ചേരുവകകള്‍ ചേര്‍ക്കണമെന്ന് പറഞ്ഞു. ഡിഗ്രി പഠനത്തിന് ശേഷമാണ് താന്‍ സിനിമമേഖലയിലേക്ക് കൂടുതലായി തിരിഞ്ഞതെന്ന അനുഭവം നിവര്‍ത്തി വച്ചു. താന്‍ ഏറെയിഷ്ടപ്പെടുന്ന ചില സിനിമകളുടെ പേരുകള്‍ സക്കരിയ കൂട്ടിച്ചേര്‍ത്തു. പഥേര്‍ പാഞ്ചാലി, കുട്ടികള്‍ കാണണമെന്ന് ചില സിനിമകളിലേക്ക് വിരല്‍ ചൂണ്ടി. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ അതിലൊന്നായിരുന്നു.

ഞങ്ങളപ്പോള്‍ മൂന്ന് വര്‍ഷം പിന്നോട്ട് നടന്നു. വളപട്ടണത്ത് തിയേറ്ററില്‍ വച്ച്, മൂന്ന് ദിവസങ്ങളിലായി  ലൈബ്രറി നടത്തിയ കുട്ടികളുടെ ചലച്ചിത്രോത്സവത്തിന്‍റെ അനുഭവം പങ്ക് വച്ചു. വര്‍ണപ്പുഴയോരം എന്നായിരുന്നു അതിന്‍റെ പേര് ‍ എന്ന് ഓര്‍ത്തെടുത്തു. ആ കഥ അതിഥിക്ക് കൌതുകമായി. വളപട്ടണം കാണാന്‍, ലൈബ്രറി സന്ദര്‍ശിക്കാന്‍, കൂട്ടുകാരുമൊത്ത് സമയം ചിലവഴിക്കാന്‍ കോവിഡ് തീരുമ്പോള്‍ താനെത്തുമെന്ന ഒരുറപ്പ് സക്കരിയ ക്രിയേറ്റീവ് ഹോമിന്‍റെ തിരശ്ശീലയില്‍ കുറിച്ചിട്ടു.


ഇതിനപ്പുറം മറ്റെന്ത് ഓണസമ്മാനമാണ് ലൈബ്രറിക്ക് കിട്ടാനുള്ളത്. എഴുത്തുകാരിയായ രജനി വെള്ളോറയും ക്രിയേറ്റീവ് ഹോമിലെത്തി സന്തോഷം പറഞ്ഞു. ശരിയാണ്, ഞങ്ങള്‍ക്കപ്പോള്‍ കോവിഡില്ലായിരുന്നു. സക്കരിയ അതിലളിതമായി സംവദിച്ച വാക്കുകളില്‍ തൂങ്ങി വര്‍ണമനോഹരമായ ചിന്തകളുടെ കുടയും ചൂടി ക്രിയേറ്റീവ് ഹോം കൂട്ടുകാരുടെ ഒരു ഘോഷയാത്ര അപ്പോള്‍ നടക്കുകയായിരുന്നു. റബിഅ സംഭാഷണങ്ങളുടെ മോഡറേറ്ററായി. അജ്ന എല്ലാവര്‍ക്കും വേണ്ടി നന്ദിയര്‍പ്പിച്ചു. രണ്ട് മണിക്കൂറിനടുത്ത് നീണ്ട സംവാദം കഴിഞ്ഞ് , ഒരു മധുര മനോഹര സിനിമയുടെ സെക്കന്‍റ് ഷോ കണ്ട അനുഭവവുമായി എല്ലാവരും ഉറങ്ങാ ന്‍ കിടന്നു.

---------------------------------------- ബിനോയ്--------------------------------------

Tuesday, September 1, 2020

വളപട്ടണം ലൈബ്രറിയുടെ മടി നിറയെ നാടന്‍ പൂക്കള്‍


തിരുവോണ മടി നിറയെ നാടന്‍ പൂക്കള്‍ വളപട്ടണംലൈബ്രറിയുടെ മനം നിറയെ ഓര്‍മ്മപ്പൂക്കള്‍

 ആഗസ്ത് 29,30 തീയ്യതികളില്‍ ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോം നിറയെ നാട്ടുപൂക്കളുടെ മണവും വര്‍ണവും നിറഞ്ഞിരുന്നു. കോവിഡ് കാലത്തെ ഓണപ്പൂക്കളത്തിന് പൂ തേടി മുറ്റത്തും പറമ്പിലും ചുറ്റിനടന്ന കൂട്ടുകാര് കണ്ട്മുട്ടിയത്, ഏത്രയോ കാലമായി അവഗണിക്കപ്പെട്ട് പോയ കൊച്ചു കൊച്ചു നാട്ട് പൂവുകളെ. ആ നാട്ട് പൂവുകളിലേക്ക് അവരെ കൈ പിടിച്ച് നടത്തിക്കൊണ്ടുപോവാന്‍ പയ്യന്നൂര്‍ കോളേജിലെ ബോട്ടണി വിഭാഗം അസി. പ്രൊഫസ്സര്‍ ഇ.ഹരീകൃഷ്ണന്‍ സാര്‍ ഉണ്ടായിരുന്നു. മാഷിന് ചുറ്റും പേരറിയാത്ത ഒത്തിരി പൂക്കളുമായി,

ക്രിയേറ്റീവ് ഹോമിന്‍റെ വിര്‍ച്ച്വല്‍ മുറ്റത്ത് കൂട്ടുകാരൊത്തുകൂടി. മുക്കുറ്റിയും, തുമ്പയും, ചെത്തിയും, കൃഷ്ണകിരീടവും, നാലുമണിപ്പൂവുമൊക്കെ അവരുടെയൊപ്പം തലയാട്ടി നിന്നു. കാക്കപ്പൂവും കണ്ണന്തളിയും അവരെ കണ്ട് കണ്ണ് പൊത്തി കുനിഞ്ഞിരുന്നു. ഇത്രയധികം പൂവുകള്‍ നമ്മുടെ തൊടിയിലുണ്ടെന്ന അറിവിലേക്ക് കുട്ടികളേക്കാള്‍ അത്ഭുതം കൂറിയത് രക്ഷിതാക്കളായിരുന്നു. ഒരു സ്കൂള്‍ ടീച്ചര്‍ ക്രിയേറ്റീവ് ഹോമിന്‍റെ വാളില്‍ ഇങ്ങനെ കുറിച്ചു.

"സത്യത്തില്‍ ഈ ദിനം അവിസ്മരണീയമാണ്. തേഞ്ഞ് പോയ നാട്ടുകാഴ്ചകള്‍ മനസ്സില്‍ പച്ച പുതച്ചു. പുതിയ അറിവുകള്‍ പൂവിട്ടു.". കൂട്ടുകാരാവട്ടെ വീട്ട് പരിസരത്ത് ക്യാമറകണ്ണുകളുമായി നടന്ന് പൂവുകളെ ഒപ്പിയെടുത്തു. പൂക്കളം തീര്‍ക്കുന്നതിനേക്കള്‍ അവര്‍ക്കപ്പോള്‍ പൂക്കളെ കണ്ടെടുക്കുന്നതിലായിരുന്നു ആവേശം. ചിത്രങ്ങളും അറിവുകളും ചേര്‍ത്ത് അവര്‍ മറ്റൊരു പൂക്കളമൊരുക്കി. അറിവിന്‍റെ ഒരു വസന്ത വിരുന്ന്. ഞങ്ങള്‍ കോവിഡിനെ, ഓണക്കാലത്തെ, വ്യത്യസ്തതകളോടും, അതിജീവനത്തിന്‍റെ അര്ത്ഥപൂര്‍ണമായ വര്‍ണങ്ങളോടും ചേര്‍ത്ത് വയ്ക്കുന്നു.

നാടന്‍പൂവുകളെ പറ്റി കുട്ടികള്‍ അവതരണങ്ങള്‍ തയ്യാറാക്കി. മൂന്ന് ടീമുകള്‍ ബോട്ടാണിസ്റ്റുകളുടെ ഗവേഷണ ബുദ്ധിയോടെ അവയെ അടുക്കും ചിട്ടയോടെയും അവതരിപ്പിച്ചു. അതിലൊരു മത്സരവും ഉണ്ടായിരുന്നു.


കൂടുതല്‍ പൂവുകളെ അവതരിപ്പിച്ച് ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക ഒന്നാമതെത്തി. ലിറ്റില്‍ സ്റ്റാര്‍സ് പൂവുകളെ പറ്റി നല്ല നറേഷന്‍ നടത്തി. രണ്ടാം സ്ഥാനത്തും. ഗ്രൂപ്പിലെ എല്ലാവരെയും പങ്കാളികളാക്കിയുള്ള വ്യത്യസ്ത അവതരണം നടത്തി ക്വീന്‍ബീസ് മൂന്നാം സ്ഥാനവും നേടി. സ്ഥാനങ്ങള്‍ അപ്രസക്തമാണെന്ന് വിലയിരുത്തിയ ഹരീകൃഷ്ണന്‍ മാഷ് പറഞ്ഞു.

അദ്ദേഹത്തിന്‍റെ വാക്കുകളില്‍ - ഓണാവധിക്ക് മുമ്പ് ഞാന്‍ എന്‍റെ ഡിഗ്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു, നാടന്‍ പൂക്കളേ പറ്റി ഒരു അവതരണം തയ്യാറാക്കണമെന്ന്. അവരതു ചെയ്തുവോ എന്നെനിക്കറിയില്ല. എന്നാല്‍ അവരില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സുന്ദരമായ അവതരണമാണ് വളപട്ടണം ലൈബ്രറിയുടെ കൊച്ചു കൂട്ടുകാര്‍ നടത്തിയത്. ചെറിയ അബദ്ധങ്ങള്‍ അനിനുള്ളില്‍ വന്നിട്ടുണ്ടാകും. എന്നാല്‍ നിങ്ങളുടെ വലിയ ശ്രമം വച്ച് നോക്കുമ്പോള്‍ അതൊക്കെ അത്രമേല്‍ നിസ്സാരം......

നമുക്ക് ഇനി കൂട്ടുകാരുടെ അവതരണങ്ങള്‍ കാണാലോ.

1. Craft Artistica

 

 

ലിറ്റിൽ സ്റ്റാർസ്

 

ക്വീന്ബീസ്

 

 

Wednesday, July 8, 2020

ഹാരൂണ്‍ കരീം ടി.കെ വായിച്ച് തന്ന കഥ. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയില്‍

                                                                                                                        

വായന ഒരിക്കലും അവസാനിക്കാത്ത പ്രക്രീയ, ഒരനുഗ്രഹവും.

ഹാരൂണ്‍ കരീം ടി.കെ വായനയെ പറ്റി പറഞ്ഞ് തുടങ്ങി. വളപട്ടണം ജി.പി ലൈബ്രറിയുടെ കൂട്ടുകാര്‍ സശ്രദ്ധം അത് കേട്ടിരുന്നു. ലോകം ശ്രദ്ധിക്കാതെ പോവുന്ന, വായന അന്യമായ ഒരു വിഭാഗം നമുക്കിടയില്‍ എവിടൊക്കെയോ ഉണ്ട്. സാഹചര്യങ്ങളില്ലാത്തതുകൊണ്ട്. പഠിപ്പിക്കാന്‍ ആരുമില്ലാത്തതുകൊണ്ട്. ചിലപ്പോള്‍ അത് ശാരീരിക വെല്ലുവിളികള്‍ കൊണ്ടാവാം. വായിക്കാന്‍ സാധിക്കാത്ത അത്തരം മനുഷ്യര്‍ നമുക്കിടയിലുള്ളപ്പോള്‍, സംശയമില്ല, വായന ഒരനുഗ്രഹമാണ്.

സ്പെഷ്യല്‍ സ്കൂളിലെ വായന

കാഴ്ചയില്ലാത്ത കുട്ടികളുടെ സ്കൂളിനേ പറ്റി ആലോചിച്ചിട്ടുണ്ടോ. ഹാരൂണ്‍ കേള്‍വിക്കാരിലെ കുട്ടികളോടായി പറഞ്ഞു. നിങ്ങളുടെ സ്കൂളിലെ എല്ലാ കുട്ടികളും കാഴ്ചയില്ലാത്തവരാണെന്ന് ഒന്ന് സങ്കല്‍പിക്കൂ. സ്പെഷ്യല്‍ സ്കൂളുകള്‍ അങ്ങനെയാണ്. അവര്‍ മാത്രമുള്ള ലോകം.

കാഴ്ചയില്ലാതെ ജനിച്ച തന്നെ എങ്ങനെ പഠിപ്പിക്കും എന്ന് മാതാപിതാക്കള്‍ ആകുലപ്പെട്ടിട്ടുണ്ട്. ഉത്തരം സ്പെഷ്യല്‍ സ്കൂളുകളായിരുന്നു. വീട്ടില്‍ എന്‍റെ ചേച്ചിമാര്‍ പുസ്തകം വായിക്കുമ്പോള്‍ ഉറക്കെ വായിക്കാന്‍ ഞാന്‍ ആവശ്യപ്പെടുമായിരുന്നു. അങ്ങനെയാണ് ചെറുതായിരിക്കെ ഞാന്‍ പുസ്തകങ്ങളെ പരിചയിച്ചത്. എന്നാല്‍ സ്പെഷ്യല്‍ സ്കൂളിലെത്തിയപ്പോള്‍ ആ അവസരം ഇല്ലാതെയായി. ഏഴ് വരെയുള്ള ആ പഠന കാലത്ത് എനിക്ക് വായിക്കാന്‍ കഴിഞ്ഞത് അവിടെയുണ്ടായിരുന്ന 8 ബ്രെയിലി  പുസ്തകങ്ങള്‍ മാത്രം. അമ്മ നിലാവ്, ആലാഹയുടെ പെണ്മക്കള്‍, മലയാളത്തിലെ നൂറ് സുവര്‍ണ കഥകള്‍ അങ്ങനെ ചിലത്. പുസ്തകങ്ങള്‍ക്കായി ഞാന്‍ കരഞ്ഞിട്ടുണ്ട്. ടോട്ടോച്ചാന്‍ വായിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിന്‍റെ ബ്രെയിലി കിട്ടിയില്ല.

ഗണിതവും ശാസ്ത്രവും കൂടുതല്‍ ഇഷ്ടപ്പെട്ട് തുടങ്ങി. പക്ഷേ ബ്ലൈന്‍ഡ് സ്കൂളില്‍ അധ്യാപകര്‍ക്ക് ആ വിഷയങ്ങളോട് താല്‍പര്യം കുറവായിരുന്നു. കാഴ്ചയില്ലാത്തവര്‍ ആ വിഷയങ്ങള്‍ എങ്ങനെ പഠിക്കും എന്നതായിരുന്നു കാരണം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് മഹാത്മാ അയ്യങ്കാളി, അറബിക്കഥകള്‍ ഒക്കെ വായിച്ചിട്ടുള്ളത്.

കമ്പ്യൂട്ടര്‍ വായന കണ്‍തുറക്കുന്നു.

അഞ്ചാം ക്ലാസ്സ് കഴിയുമ്പോള്‍ കമ്പ്യൂട്ടറുകളെ പരിചയിച്ച് തുടങ്ങി. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് വായിക്കാനാകുമെന്നത് ജീവിതത്തില്‍ ആഹ്ലാദം നിറച്ച കാലം. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റു് ഉപയോഗങ്ങളും സ്വയം പഠിച്ച് തുടങ്ങി. സ്ക്രീന്‍ റീഡറുകളുപയോഗിച്ചുള്ള വായനയിലേക്ക് എളുപ്പത്തില്‍ ചുവട് വച്ചു. പത്രങ്ങളൊക്കെ വായിച്ചു. പുസ്തക വായന അപ്പോഴും അധികമുണ്ടായില്ല. ലഭ്യതയായിരുന്നു പ്രശ്നം.

രാം കമാല്‍ എന്ന അധ്യാപകന്‍ ഒരു ദിവസം എന്നിലെ വായനയുടെ ആവേശത്തെ കണ്ടു. അദ്ദേഹം എന്നെ ബുക്ക് ഷെയര്‍ എന്ന പ്രിന്‍റ് ഡിസേബിളിറ്റി ഓണ്‍ലൈന്‍ ലൈബ്രറിയിലേക്ക് വഴിതെളിച്ചു. എന്‍റെ മുമ്പില്‍ എട്ട് ലക്ഷത്തി അമ്പതിനായിരം പുസ്തകങ്ങള്‍ കണ്‍തുറന്നു. ഞാന്‍ ആ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ അംഗമായി. ഹാരിപോട്ടറൊക്കെ ഞാന്‍ ആസ്വദിച്ച് വായിച്ചു. ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു.

മങ്കട ഗവ ഹയര്‍സെക്കന്‍ററി സ്കൂളിലെ ഒരു സങ്കീര്‍ത്തനം

ഏഴാം ക്ലാസ്സ് പിന്നിട്ടപ്പോള്‍ ഞാന്‍ മങ്കട ഗവ.ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചേര്‍ന്നു. പൊതുവിദ്യാലയം. സ്പെഷ്യല്‍ സ്കൂളില്‍ ആകെ ഏഴ് കുട്ടികളായിരുന്നു ക്ലാസ്സില്‍. ഇവിടെ നാല്‍പത് പേര്‍. ആദ്യം അതിനൊപ്പം സഞ്ചരിക്കാന്‍ ബുദ്ധിമുട്ടി. പക്ഷേ എളുപ്പത്തില്‍ അതിജീവിച്ചു. ആ ജീവിതം ഏറെ ഹൃദ്യമായി തോന്നി. അന്നത്തെ ആ ചെറിയ ഒറ്റപ്പെടലിനെ അതിജീവിക്കാന്‍ എന്നെ സഹായിച്ചത് ഒരു പുസ്തകമാണ്. പെരുമ്പടവം ശ്രീധരന്‍റെ ഒരു സങ്കീര്‍ത്തനം പോലെ. പുസ്തകം വായിച്ചിരുന്നപ്പോള്‍ മനസ്സ് ശാന്തമായി. ഡെറ്റയോവ്സ്കിയെ ഒത്തിരി ഇഷ്ടമായി. പിന്നെ കുറ്റവും ശിക്ഷയും വായിച്ചു. ഡെറ്റയോവ്സ്കിയിലൂടെ ആന്‍റണ്‍ ചെക്കോബിലെത്തി.

ടോട്ടോച്ചാന്‍ വായിച്ച കഥ

ടോട്ടോച്ചാന്‍ മലയാളത്തില്‍ വായിക്കണമെന്ന് അത്രമേല്‍ ആഗ്രഹിച്ചു.

പക്ഷേ മലയാളം സ്ക്രീന്‍ റീഡര്‍ സോഫ്റ്റ് വെയറുകള്‍ ഒന്നും അന്ന് ലഭ്യമായിരുന്നില്ല. എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. പ്രോഗ്രാമിങ് ഒക്കെ വശപ്പെടുത്തികഴിഞ്ഞിട്ടുണ്ട്. മലയാളം സ്ക്രീന്‍ റീഡിങ്ങിന് ഒരു സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തി. ഉപ്പയോട് പറഞ്ഞു. എനിക്ക് ടോട്ടോച്ചാന്‍ മലയാളം വേണം. ഉപ്പ ആശ്ചര്യപ്പെട്ടു, അതെങ്ങനെ ഹാരൂണ്‍ വായിക്കും. പുസ്തകം അന്നു തന്നെ കൈകളിലെത്തി. ഏറെ സന്തോഷത്തോടെ അതിനെ തുറന്ന് സ്കാനറില്‍ വച്ചു. ടോട്ടോച്ചാന്‍ ഹൃദയത്തിലേക്കൊഴുകിയെത്തുന്നു. ആ നിമിഷത്തിന് ഞാന്‍ നല്‍കുന്ന പേര്- അനിര്‍വ്വചനീയം- എന്നാണ്.

ഞാന്‍ ആവശ്യപ്പെട്ട സമ്മാനം

പത്താം ക്ലാസ്സ് വിജയത്തിന് ഒത്തിരി സമ്മാനങ്ങള്‍ കിട്ടി. കൂടുതലും പുസ്തകങ്ങള്‍. ഇപ്പോള്‍ എന്‍റെ മേശപ്പുറത്തിരിക്കുന്ന പുസ്തകം വിക്തര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ ആണ്. ഞാനിപ്പോള്‍ വായിക്കുന്ന പുസ്തകം.

ഒരു പരിസ്ഥിതിദിന ക്വിസ്സും ജീവിതത്തിലെ നിര്‍ണായക തീരുമാനവും

പരിസ്ഥിതി ദിന ക്വിസ്സില്‍ ഒരു സ്ക്രൈബ് സഹായത്തിനുണ്ടായിരുന്നു. ഞാന്‍ ഉത്തരങ്ങള്‍ പറഞ്ഞ് കൊടുത്തു. സ്ക്രൈബ് അതെഴുതി അവതരിപ്പിച്ചു. എല്ലാവരും കൈയ്യടിച്ചത് സ്ക്രൈബിന്. സമ്മാനം കൈമാറിയതും സ്ക്രൈബിന്‍റെ കയ്യില്‍. സ്വന്തം കഴിവുകളുടെ പ്രകാശിപ്പിക്കലിന് സ്വയം ശക്തമാവുക എന്ന് തീരുമാനിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയിലെത്തുമ്പോള്‍ ആ തീരുമാനം ലോകത്തിന് മുമ്പില്‍ വെളിപ്പെടുന്നു.

സ്പെഷ്യല്‍ സ്കൂളും പൊതുവിദ്യാലയവും

സ്പെഷ്യല്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് സമൂഹവുമായി ബന്ധങ്ങളില്ല. അവര്‍ ഇരുട്ട് നിറഞ്ഞ ഒരു ലോകം മാത്രം പരിചയിക്കുന്നു. പൊതു വിദ്യാലയം എനിക്ക് സമൂഹത്തിലേക്കുള്ള വാതായനം തീര്‍ത്തു. ഇന്ന് കമ്പൂട്ടറുകള്‍ ഉപയോഗിച്ച് എനിക്ക് എല്ലാം ചെയ്യാം. കാഴ്ചയുള്ള ഒരു കുട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും. അതുകൊണ്ട് സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് പ്രസക്തി ഇല്ല. ഏഴാം ക്ലാസ്സുവരെയുള്ള കാലത്ത് ബ്രെയിലി എനിക്ക് തന്നത് എട്ട് പുസ്തകങ്ങള്‍ മാത്രം. അതിന് ശേഷമുള്ള കാലത്ത് കമ്പ്യൂട്ടറുകള്‍ എനിക്ക് തന്നത് ആയിരത്തിലധികം പുസ്തകങ്ങള്‍. ഞാന്‍ നേടിയിട്ടുള്ള ഈ അവസ്ഥയിലേക്ക് എന്‍റെ തലമുറ വളരണം. ഈ മാറ്റത്തിനുവേണ്ടിയാണ് എന്‍റെ പ്രവര്‍ത്തനങ്ങള്‍.

മാറാത്ത സമൂഹം മാറുന്ന വിസ്മയ

സ്പെഷ്യല്‍ സ്കൂളിനെ പറ്റിയും, ബ്രെയിലിയുടെ പരിമിതികളേപ്പറ്റിയും ഹാരൂണ്‍ പറഞ്ഞത് വലിയ അനിഷ്ടങ്ങള്‍ക്കിടയാക്കി. മാറ്റങ്ങളോട് പ്രതിരോധിക്കുക എന്നത് സമൂഹത്തിന്‍റെ അവസ്ഥയാണ്. എന്നാല്‍ അവര്‍ക്ക് മുമ്പില്‍ ഉത്തരം തീര്‍ത്ത ഒരു കൊച്ചു കുട്ടിയുണ്ട്. വിസ്മയ.

വിസ്മയയുടെ അമ്മ ഒരു ദിവസം വിളിച്ചു. അവളെ സ്പെഷ്യല്‍ സ്കൂളില്‍ ചേര്‍ക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ആ വിളി. ഞാന്‍ പറഞ്ഞു. ഒരിക്കലും അവളെ അവിടെ ചേര്‍ക്കരുത്. വിസ്മയയെ ഞാന്‍ കമ്പ്യൂട്ടര്‍ പഠിപ്പിച്ചു കൊടുത്തു. വീഡിയോ വഴി പാഠങ്ങള്‍ പറഞ്ഞ് കൊടുത്തു. ഒന്നാം ക്ലാസ്സിലെത്തുമ്പോളേക്കും അവളോരു ജീനിയസ്സായി കഴിഞ്ഞു. മാറ്റങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് അതൊരു മറുപടിയായി. എതിര്‍പ്പുകളുടെ ശക്തി കുറഞ്ഞു. ചക്ഷുമതി എന്ന സംഘടനയുടെ കീഴില്‍ ഇന്ന് നൂറുകണക്കിന് കുട്ടികള്‍ക്കായി വഴി പറഞ്ഞ് കൊടുക്കുന്നു ഹാരൂണ്‍.

പരിമിതികളെ മറന്നുകളയൂ

എല്ലാവര്‍ക്കും പരിമിതികളുണ്ട്. അവയെ മാറ്റി വയ്ക്കുക. എന്നിട്ട് കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് തുടങ്ങൂ. ഹാരൂണ്‍ ക്രിയേറ്റീവ് ഹോമില്‍ ആത്മവിശ്വാസത്തിന്‍റെ ഒരു പുഴയായോഴുകി.

അക്ഷരങ്ങള്‍ മാത്രമല്ല വായനയുടെ ഉപാധി

അക്ഷരങ്ങള്‍ക്കും അപ്പുറമുള്ള വായനകളേപ്പറ്റിയും പറഞ്ഞു കൊണ്ടാണ് ഹാരൂണ്‍ സംഭാഷണം അവസാനിപ്പിച്ചത്. മറ്റ് മനുഷ്യരെ വായിക്കുന്നതിനേപ്പറ്റി, പ്രകൃതിയെ വായിക്കുന്നതിനേപ്പറ്റി വാക്കുകളുടെ അനര്‍ഗ്ഗളമായ ഒരു പ്രവാഹം. നല്ല വായനകള്‍ എന്നും കൂടെയുണ്ടാവട്ടെ എന്ന ആശംസകളോടെ ഹാരൂണ്‍ കൂട്ടുകാരെ ഒരു സംവാദത്തിന് ക്ഷണിച്ചു.

https://soundcloud.com/user-185230033/1-haroon-kareem-tk-valapattanam-gp-library

https://soundcloud.com/user-185230033/2-haroon-kareem-tk

https://soundcloud.com/user-185230033/3haroon-kareem-tk-valapattanamgp-library

https://soundcloud.com/user-185230033/4haroon-kareem-tk-valapattanamgp-library

https://soundcloud.com/user-185230033/sets/haroon-kareem-tk-valapattanamgp-library

അടുത്ത എഴുത്ത്

ആ സംഭാഷണങ്ങളേപ്പറ്റി.

Sunday, July 5, 2020

ബെന്യാമിനുമൊത്ത് വളപട്ടണം ലൈബ്രറി കൂട്ടുകാരുടെ സംഭാഷണങ്ങള്‍

ബെന്യാമിനോട് കൂട്ടുകാര്‍ ചോദിച്ചത്

ബെന്യാമിന്‍ കൂട്ടുകാരോട് പറഞ്ഞത്

ഉദ്ഘാടന സംഭാഷണത്തിന് ശേഷം ലൈബ്രറിയുടെ കൂട്ടുകാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരനോട് ഇത്തിരി സമയം സംവദിക്കാന്‍ അവസരം കിട്ടി. വളപട്ടണം ഗവ.ഹൈസ്കൂളിലെ മലയാളം അധ്യാപിക പി.കെ പരിമള ആ സംഭാഷണത്തിന് മോഡറേറ്ററായി.

ടീച്ചര്‍ പറഞ്ഞു, കുട്ടികളോട്, വായനക്കാരോട്,

മുഖവുരകള്‍ ആവശ്യമില്ലാത്ത എഴുത്തുകാരനോട് നമുക്ക് സംസാരിച്ച് തുടങ്ങാം.

ആദ്യ ചോദ്യവും ടീച്ചറുടെ വകയായിരുന്നു.

ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഗള്‍ഫിലെത്തിയ ബെന്നിഡാനിയേല്‍ എന്ന ചെറുപ്പക്കാരന്‍ എങ്ങനെയാണ് ബെന്യാമിനായി പരിണമിച്ചത്

ബെന്യാമിന്‍ പറഞ്ഞു ചെറുപ്രായത്തില്‍ ഞാനൊരു വായനക്കാരന്‍ ആയിരുന്നില്ല. അന്നത്തെ മിക്ക ആണ്‍കുട്ടികളേയും പോലെ ക്രിക്കറ്റ് കളിക്കാരന്‍ ആകാന്‍ ആഗ്രഹിച്ചു. മൈതാനങ്ങളില്‍ കളിച്ച് നടന്നു. എഞ്ചിനീയറിങ് പഠനം കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ ജോലി കിട്ടി. അവിടെ എത്തിയപ്പോളാണ് രസം, ധാരാളം സമയം ബാക്കി. ആ സമയം ചെലവഴിക്കാന്‍ വായിച്ച് തുടങ്ങി. അന്നത്തെ ആ വായനയിലൂടെ ഞാന്‍ എന്‍റെ ശരിയായ ഇടം തിരിച്ചറിഞ്ഞ് തുടങ്ങി. എന്‍റെ കഴിവുകളെയും ഞാന്‍ മനസ്സിലാക്കി. ആ വായനയാണ് എന്നെ എഴുത്തിന്‍റെ ലോകത്തേക്ക് കൊണ്ടുവന്നത്. പ്രവാസത്തിന്‍റെ അനുഭവങ്ങള്‍ എഴുതിയേ കഴിയൂ എന്ന് വന്നു.

 പ്രവാസത്തിലും, ഇന്ന് കേരളത്തിലുമുള്ള ജീവിതം എങ്ങനെയാണ് അദ്ദേഹത്തിന്‍റെ കൃതികളെ സ്വാധീനിച്ചത് എന്നൊരു ചോദ്യം.

നമ്മള്‍ കണ്ടനുഭവിച്ച ചുറ്റുപാടുകളാണ് എഴുത്തിനെ സ്വാധീനിച്ചിട്ടുള്ളത്. പ്രവാസത്തിന് മുമ്പുള്ള അനുഭവങ്ങളേപ്പറ്റിയും ആട് ജീവിതത്തിന്‍റെ കാലത്ത് എഴുതിയിട്ടുണ്ട്. അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ ഒക്കെ അന്നെഴുതിയതാണ്. പ്രവാസത്തായിരുന്നപ്പോളുള്ള  ആ അനുഭവങ്ങള്‍ എഴുത്തിനെ കൂടുതല് സ്വാധീനിച്ചു. ഇപ്പോളെഴുതിയിട്ടുള്ള മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ശരീരശാസ്ത്രം എല്ലാം നമ്മുടെ രാജ്യത്തെ കഥകളാണ് പറയുന്നത്. ഇനിയും പ്രവാസത്തിന്‍റെ വിഷയങ്ങള്‍ എഴുതും.

ഇതിനിടയില്‍ അജ്ന പര്‍വ്വീണ്‍, ആട് ജീവിതത്തെ പറ്റി എഴുതിയ കവിത അമൃത പി.ടി ആലപിച്ചത് ക്രിയേറ്റീവ് ഹോമില്‍ അവതരിപ്പിച്ചു. ചര്‍ച്ചയ്ക്ക് നടുവിലെ കാവ്യമഴ എല്ലാവരും ആസ്വദിച്ചു.

ജെസല്‍ ബാല്യകാലത്തെ പറ്റി ചോദിച്ചു.

രോഗങ്ങള്‍ പിടികൂടിയ ബാല്യകാലം. അച്ഛന്‍ ടാക്സി ഡ്രൈവര്‍, അമ്മ സാധാരണ വീട്ടമ്മ. കളര്‍ഫുളായ ഒരു ബാല്യമൊന്നുമില്ലായിരുന്നു. ഏഴാം ക്ലാസ്സ് വരെ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചു. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചപ്പോള്‍ ക്രിക്കറ്റിലായി ചിന്ത. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിലെ പഠന കാലത്തും അങ്ങനെയൊക്കെ തന്നെ കാര്യങ്ങള്‍.

അജ്ന പ്രവാസത്തിന്‍റെ കഷ്ടപ്പാടുകളിലേക്ക് വിരല്‍ ചൂണ്ടി

അദ്ദേഹം പറഞ്ഞു. പ്രവാസ ലോകത്ത് കഷ്ടപ്പാടുകളുണ്ടെന്ന് പുറത്ത് പറയാതെ എല്ലാവരും മറച്ച് വച്ചു. പലരും കള്ളം പറഞ്ഞു. നജീബ് വീട്ടിലേക്കെഴുതുന്ന കത്തിനെ അദ്ദേഹം അപ്പോള്‍ ഓര്‍മിപ്പിച്ചു. ആട് ജീവിതം പ്രവാസത്തിന്‍റെ തിക്തമായ യാഥാര്‍ത്ഥ്യങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നു.

ആട്ജീവിതം സിനിമയാകുമ്പോള്‍

ആശങ്കകളുണ്ട്. മലയാളി ഇത്രമേല്‍ ഹൃദയത്തില്‍ സ്വീകരിച്ച ഒരു നോവല്‍ സിനിമയാകുമ്പോള്‍, എത്രത്തോളം പ്രതീക്ഷകളോട് നീതി പുലര്‍ത്തും എന്നതാണ് ആ ആശങ്ക. എങ്കിലും ഇക്കാര്യങ്ങളൊക്കെ സംവിധായകന്‍ ബ്ലെസ്സിയുമായി സംസാരിച്ചും പങ്കുവെച്ചും മുന്നോട്ട് പോവുന്നു. സിനിമയും നോവലും രണ്ട് മീഡിയമാണ്. നോവല്‍ വായനക്കാരില്‍ സൃഷ്ടിച്ച ഒരു ഭാവനയുണ്ട്. ഒരു ദൃശ്യമുണ്ട്. ആ ദൃശ്യത്തേക്കാള്‍ വലുതല്ലെങ്കില്‍.........

ലോക്ക്ഡൌണ്‍ കാലത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്നാണ് നിദ ചോദിച്ചത്.

നിരന്തരമായ യാത്രകളൊഴിവായതോടെ വായിക്കാന്‍ ബാക്കിയായ പുസ്തകങ്ങളെ വായിച്ചു. പിന്നെ ഏറെ ഇഷ്ടപ്പെട്ട കൃഷിയിലും അടുക്കളയിലെ പരീക്ഷണങ്ങളിലും സമയം ചെലവഴിച്ചു. വെറുതെയിരുന്നിട്ടില്ല. ജീവിതത്തെ ക്രിയാത്മകമാക്കുക തന്നെയായിരുന്നു.

പുതിയ നോവലിനെ പറ്റി

അത് തുടങ്ങിയിട്ടുണ്ട്. മലയാളിയുടെ യാത്രകളാണ് അതിന്‍റെ തീം.

മനുഷ്യന്‍ മനുഷ്യന്‍റെ ശത്രുവാകുന്ന ആടുജീവിതത്തിലെ സാഹചര്യങ്ങളിലേക്ക്...

ഗള്‍ഫിലും മറ്റ് പല രാജ്യങ്ങളിലും നടന്നിരുന്ന, ഇന്നും നടക്കുന്ന അടിമ വ്യാപാരത്തിന്‍റെ ചുറ്റുപാടുകളിലേക്ക് സംഭാഷണം നീണ്ടു. അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകവും സംസാരത്തിലിടം പിടിച്ചു.

എഴുത്തുകാരന്‍ രാഷ്ട്രീയം പറയുമ്പോള്‍..

എഴുത്തുകാരന്‍ രാഷ്ട്രീയം പറയുക തന്നെ വേണം. എന്ന തന്‍റെ കൃത്യമായ നിലപാട് പറഞ്ഞുവച്ചു.

രാത്രി ഏറെ പിന്നിട്ടിരുന്നു. സമയം പോയതറിഞ്ഞില്ലെന്ന് എല്ലാവരും. പ്രവാസ ജീവിതത്തിന്റെ ഒരു മറുപകുതിയെ, ചോര കിനിയുന്ന വാക്കാല്‍ കുറിച്ചിട്ട എഴുത്തുകാരന് നന്ദി പറയാന്‍ പ്രവാസ ലോകത്തു നിന്നും ഒരാള്‍ കടന്നെത്തി. ദുബായിയില്‍ നിന്നും ലൈബ്രറിയുടെ പ്രിയ സഹയാത്രികന്‍ ആബിദലി മംഗല. ഏറെ വൈകാരികമായ ഒരു നന്ദി പ്രകടനത്തിന് ശേഷം, പിരിഞ്ഞ് പോവാത്ത ഒരു സമ്മേളന വേദി പോലെ, ക്രിയേറ്റീവ് ഹോം പരിസരത്ത് കൂട്ടുകാര്‍ ചുറ്റിത്തിരിഞ്ഞു.