Followers

Thursday, June 5, 2025

ദേവാംഗിയും സമയും ഫൈഹയും പിന്നെ റയ ഫാത്തിമയും - നാല് പരിസ്ഥിതി കഥകള്‍...!

ദേവാംഗിയും സമയും പിന്നെ റയ ഫാത്തിമയും

ദേവാംഗിയുടെ കുറിപ്പ് പരിസ്ഥിതി ദിനത്തില്‍ തന്നെ വായിക്കാന്‍ ഭംഗി കൂടുതലുണ്ട്.  ചെറുതെങ്കിലും വലിയ റിസല്‍ട്ടുണ്ടാക്കിയ ഒരു ശ്രമത്തേ പറ്റിയായിരുന്നു ദേവാംഗിയുടെ എഴുത്ത്.
ഞങ്ങളുടെ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കുട്ടികളുടെ വേദിയായ ക്രിയേറ്റീവ് ഹോം അവധിക്കാലത്ത്  സ്മാര്‍ട്ട് സമ്മര്‍ ചലഞ്ച് നടത്തി. അതിന്റെ ഭാഗമായി ഭൗമദിനത്തില്‍ നടന്ന ശുചിത്വ കര്‍മ്മപരിപാടിയില്‍ ഞാനും പങ്കെടുത്തു. പാഠം-1 വൃത്തി എന്ന് പേരിട്ട ഈ പ്രവര്‍ത്തനം എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ചു. വീട്ടിലെത്തിയ ശേഷം ഞാന്‍ ആലോചിച്ചു. എന്തുകൊണ്ട്  ഇത് എന്റെ അച്ഛാച്ചന്റെ കടയിലും ചെയ്തുകൂടാ. ഈ ആശയം ഞാന്‍ അമ്മയുമായി പങ്കുവച്ചു. അമ്മ കൂടെ നിന്നു.

പിറ്റേ ദിവസം രാവിലെ തന്നെ രണ്ട് ബക്കറ്റുകളും ഒരു ബോക്സും ഞാന്‍ സംഘടിപ്പിച്ചു. ഒരു പേപ്പറില്‍, മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും പ്ലാസ്റ്റിക് കവറുകള്‍ഈ ബക്കറ്റില്‍ തന്നെ ഇടണമെന്നും എഴുതി കടയുടെ മുമ്പില്‍ മൂന്ന് സ്ഥലങ്ങളിലായി വച്ചു. കടയില്‍ വന്ന ചില ആളുകള്‍, നീ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. അവരോട് കാര്യം ഞാന്‍ വിശദീകരിച്ച് കൊടുത്തു. അവരെല്ലാം എന്നെ അഭിനന്ദിച്ചു. ഞാന്‍ നല്ലൊരു കാര്യം ചെയ്തിരിക്കുന്നു. എനിക്ക് വലിയ അഭിമാനം തോന്നി. സാധാരണ കടയില്‍ നിന്ന് സാധനം വാങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്ത് മടങ്ങുന്ന പലയാളുകളും മാലിന്യങ്ങള്‍ അലക്ഷ്യമായി ഇട്ടിട്ട് പോകുമായിരുന്നു. അങ്ങനെ ചെയ്യുന്നവരോട് ഞാന്‍, പ്ലാസ്റ്റിക്കും പേപ്പറുകളും വേറെ വേറെ ബക്കറ്റുകളില്‍ ഇടാന്‍ പറഞ്ഞ് തുടങ്ങി. വൈകുന്നേരമായപ്പോള്‍ ഞാന്‍ ബക്കറ്റുകള്‍ നോക്കി. അവ ഏതാണ്ട് നിറഞ്ഞിരിക്കുന്നു. ഇത്രയും നാള്‍ വൃത്തികേടായികിടന്ന കടയുടെ മുറ്റത്ത് കടലാസ്സുകളില്ല. പ്ലാസ്റ്റിക്കുകളുമില്ല.  ആ കാഴ്ച കണ്ടപ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. പ്ലാസ്റ്റിക്കുകള്‍ ഹരിതകര്‍മ്മ സേനയെ ഏല്‍പ്പിക്കണം. അവധിക്കാലത്ത്  ഏറ്റവും അഭിമാനം തോന്നിയ കാര്യം അതായിരുന്നു. ഞങ്ങളുടെ സ്മാര്‍ട്ട് സമ്മര്‍ ചലഞ്ചിന്റെ ടാഗ് ലൈന്‍, ഞങ്ങളാണ് ശരിയുത്തരങ്ങള്‍ എന്നതാണ്. എനിക്കും ഒരു ശരിയുത്തരമാകാന്‍ സാധിച്ചു.

സ്കൂള്‍ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് ദേവാംഗിയും അമ്മയും ലൈബ്രറിയില്‍ വന്നു. എന്റെ ശുചിത്വ പദ്ധതി ഗംഭീരമായി വിജയിച്ചിരിക്കുന്നു എന്ന് ദേവാംഗിയും അതിലേറെ സന്തോഷത്തോടെമകളുടെ പുറത്ത് തട്ടി അഭിമാനത്തോടെ അമ്മയും. അവധിക്കാലത്ത് 20 പുസ്തകങ്ങള്‍ വായിച്ച് അവയുടെ എഴുത്തും വരകളും നിറഞ്ഞ ലൈബ്രറി ഡയറി ദേവാംഗിയുടെ കൈയ്യിലുണ്ടായിരുന്നു. സ്മാര്‍ട്ട് സമ്മര്‍ ലക്ഷ്യമിട്ട, ശുചിത്വ ശൈലി എങ്ങനെ നിര്‍മ്മിക്കാമെന്ന, പ്രവര്‍ത്തനങ്ങളിലെ നിരവധി വിജയ കഥകളില്‍ ഒന്നായി  ഞങ്ങളിത് ഭൂമിക്ക് മുകളില്‍ എഴുതിയിടുന്നു.

റയയും സമയും ഫൈഹയും വരച്ച ചിത്രങ്ങള്‍

ഭൗമദിനത്തില്‍ ലൈബ്രറിയിലേക്ക് വരുമ്പോള്‍ റയഫാത്തിമയുടെ കൈയ്യില്‍ മനോഹരമായ ഒരു തുണി സഞ്ചിയുണ്ടായിരുന്നു. അഭിമാനത്തോടെ റയ പറഞ്ഞു, ഇത് ഞാന്‍ തന്നെ തുന്നിയതാണ്. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് മുമ്പില്‍ ഞങ്ങള്‍ ഒന്നിച്ച് കൈയ്യടിച്ചു. കൂട്ടുകാര്‍ റയക്കൊപ്പം നിന്നു. മാതൃകകള്‍ക്ക് വേണ്ടി തയ്യാറാക്കി വച്ച ഗ്രീന്‍ ഇമോജി കാര്‍ഡ് ഒരാള്‍ ഉയര്‍ത്തിപ്പിടിച്ചു.

ഹാളില്‍ ശുചിത്വ പദ്ധതി വിശദീകരിക്കുമ്പോള്‍ ദേവിക ചോദിച്ചു. ഒറ്റത്തവണ പ്ലാസ്റ്റിക് കാരിബാഗുകളെ കുറയ്ക്കാന്‍ നമുക്ക്  എന്ത് ചെയ്യാം. ഫൈഹ ഓഡിയന്‍സിന് നടുവില്‍ എണീറ്റ് നിന്നു.  ഒരു തുണി സഞ്ചി ഉയര്‍ത്തിക്കാട്ടി. എന്നിട്ട് പറഞ്ഞു. ഞാനിതുപോലൊന്ന് എപ്പോഴും കൈയ്യില്‍ കരുതും. അതെന്റെ ശീലമാണ്. സാധനങ്ങള്‍ വാങ്ങാന്‍ എനിക്ക് പ്ലാസ്റ്റിക്ക് കാരിബാഗ് ആവശ്യമില്ല. നിറഞ്ഞ കൈയ്യടി. ഒരാള്‍ മാറുമ്പോള്‍ ഒരു ദിവസം ഒരു പ്ലാസ്റ്റിക് കാരിബാഗ് കുറയ്ക്കാമെങ്കില്‍, 1400 വീടുകളുള്ള ഒരു ഗ്രാമത്തില്‍ ഒരു ദിവസം അത്രയും കാരിബാഗുകള്‍ കുറഞ്ഞത് നമുക്ക് ഇല്ലാതാക്കാം. ഒരു മാസമാകുമ്പോള്‍ എത്രയായിരിക്കും നമുക്ക് കുറയ്ക്കാന്‍ കഴിയുക. ദേവികയുടെ ചോദ്യത്തിന് കണക്കിലെ മിടുക്കര്‍ കോറസ്സായി ഉത്തരം പറഞ്ഞു. 42000. അതെത്ര വലുതാണ്. അങ്ങനെയെങ്കില്‍ ഒരു വര്‍ഷമോ......... ചോദ്യം ജീവിതത്തിലേക്ക് ചില ഉത്തരങ്ങള്‍ സമ്മാനിച്ചു. അടുത്ത ദിവസം ലൈബ്രറിയിലെത്തുമ്പോള്‍ ഫാത്തിമത്ത് സമയുടെ കൈയ്യിലും ഒരു തുണി സഞ്ചി. അവള്‍ സ്വയം തുന്നിയുണ്ടാക്കിയത്.



വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി
ക്രിയേറ്റീവ് ഹോം - 9495396517