Followers

Sunday, September 25, 2022

വളപട്ടണം – എഴുത്ത്, വായന, ഭാവി- ബദ്ഫത്തന്റെ കാഴ്ചയില്‍ മനം നിറഞ്ഞുള്ള ചര്‍ച്ചകള്‍


 വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ സാംസ്കാരിക തീരം സംഗമം സി ഡബ്ല്യു സി അംഗം അഡ്വ. എ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു


വളപട്ടണം എഴുത്ത് വായന ഭാവി, ബദ്ഫത്തന്റെ കാഴ്ചയില്‍ മനം നിറഞ്ഞുള്ള ചര്‍ച്ചകള്‍

കോവിഡ് ബ്രേക്കുകള്‍ക്ക് ശേഷം വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ അകത്തളത്ത്  കാഴ്ചയും ചര്‍ച്ചയും വീണ്ടും സ്പന്ദിച്ചു തുടങ്ങി. ലൈബ്രറി സാംസ്കാരിക തീരം സംഗമം ഉദ്ഘാടനം ചെയ്തത് സി.ഡബ്ല്യു.സി അംഗം അഡ്വ. എ.പി ഹംസക്കുട്ടി. വലുപ്പത്തില്‍ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തായ വളപട്ടണം, പറഞ്ഞറിയിക്കാനാവാത്ത സാമൂഹ്യ-സാംസ്കാരിക നന്മകളെ ഉള്ളില്‍ പേറുന്ന ഒരു പ്രദേശമാണെന്ന് അദ്ദേഹം പറഞ്ഞു. വെറും പറച്ചിലായിരുന്നില്ല. താന്‍ ഒരുപാട് കാലം ജോലി ചെയ്ത ഈ നാടിനോട്, മറ്റൊരിടത്തോടും തോന്നാത്ത ഒരഭിനിവേശം ഇപ്പോഴുമുണ്ടെന്ന് ഉദാഹരണങ്ങളോടെ ഹംസക്കുട്ടി ചൂണ്ടിക്കാട്ടി. ആ സാമൂഹ്യ നന്മകളെയും സാംസ്കാരിക പാരമ്പര്യത്തെയും മുന്നോട്ട് കൊണ്ടുപോകാന്‍ വളപട്ടണത്തെ മുതിര്‍ന്ന തലമുറയുടെ പങ്കിനെ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഉദ്ഘാടന സംഭാഷണം അവസാനിപ്പിച്ചത്.


സാംസ്കാരിക തീരത്തിന്റെ പ്രസിഡന്റ് കൂടിയായ എളയടത്ത് അശ്രഫ് ആയിരുന്നു അധ്യക്ഷന്‍. പ്രദേശത്തിന്റെ വികാസങ്ങളോടൊപ്പം അനേക ദശകങ്ങളായി സഞ്ചരിക്കുന്ന ആളാണ് എളയടത്ത് അശ്രഫ്. നാടിന്റെ സാഹിത്യ ചരിത്രത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ഹ്രസ്വ സംഭാഷണം അദ്ദേഹം നടത്തി.

ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഒരു ഫാമിലി ക്വിസ്സ് മത്സരം കര്‍മ യു.എ.ഇ വളപട്ടണവുമായി ചേര്‍ന്ന് നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീമ വിതരണം ചെയ്തു. സുജന കെ, സ്മിത എ.വി, ഫസില റൌഫ് എന്നിവരുടെ ഫാമിലികളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.


സിബിലിക്കയുടെ തബലയിലെ പെരുക്കല്‍ ആദ്യമായി കേട്ടവരായിരുന്നു കാഴ്ചക്കാരില്‍ ഏറെയും. ഇയ്യ വളപട്ടണം ഇങ്ങനെയൊരു ഡോക്കുമെന്ററി ചെയ്തില്ലായിരുന്നെങ്കില്‍ ചരിത്രത്തില്‍ വിസ്മൃതമായേക്കുമായിരുന്ന കാഴ്ചയും ശബ്ദവും. സ്വാതന്ത്ര്യ സമര സേനാനിയായ കുഞ്ഞിമൊയ്തീനിക്കയേപ്പോലുള്ളവരുടെ കാഴചയും അങ്ങനെ തന്നെ. ആയിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രമുള്ള വളപട്ടണത്തിന്റെ ചരിത്ര സൂക്ഷിപ്പ് എത്ര പ്രധാനമാണെന്ന് ഇയ്യയുടെ ഡോക്കുമെന്ററി കാണിച്ച് തരുന്നു. മറ്റാരെയും കാണിക്കാന്‍ വേണ്ടിയായിരുന്നില്ല, തന്റെ ആഗ്രഹ പൂര്‍ത്തീകരണം മാത്രമായിരുന്നു ഈ ഡോക്കുമെന്ററി എന്ന് ഇയ്യ തുടര്‍സംഭാഷണത്തില്‍ സൂചിപ്പിച്ചു.


ചെറിയ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെയുള്ള പങ്കാളികള്‍ പരിപാടി ഉടനീളം വീക്ഷിച്ചിട്ടാണ് പിരിഞ്ഞത്. ഏറെ ദൂരം താണ്ടിയെത്തിയ എ.സി മഹമൂദിനെ പോലുള്ളവരും അതിലുണ്ടായിരുന്നു. ഡോക്കുമെന്ററിയേ പറ്റിയും വളപട്ടണത്തിന്റെ വരും നാളുകളേപ്പറ്റിയും ഏറെ ഹൃദ്യമായ ഒരു ചര്‍ച്ചയാണ് തുടര്‍ന്ന് നടന്നത്.

ആ സംവാദത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുറഹിമാന്‍, ഡോക്കുമെന്ററി സംവിധാനം ചെയ്ത ഇയ്യ വളപട്ടണം, ഉഷ ഇ.എസ്, സുന്ദര്‍ ചിറക്കല്‍, അഷറഫ് ബാവക്കാന്‍റവിട, വി.ഹസ്സന്‍, എ.സി മഹമൂദ് എന്നിവര്‍ പങ്കാളികളായി. സാംസ്കാരിക തീരം കണ്‍വീനര്‍ സി.പി അബ്ദുറഹിമാന്‍ സ്വാഗതവും അജ്ന പര്‍വ്വീണ്‍ നന്ദിയും പറഞ്ഞു. സാംസ്കാരിക തീരം നിലനിന്ന് പോവേണ്ടതിന്റെ ആവശ്യകത ആഴത്തില്‍ സൂചിപ്പിച്ചുകൊണ്ടാണ് സി.പി അബ്ദുറഹിമാന്‍ പരിപാടിക്ക് തുടക്കമിട്ടത്.  പുതുതലമുറയെ പ്രതിനിധീകരിച്ചെത്തിയഅജ്ന പര്‍വ്വീണ്‍ അതിനോട് കൂട്ടി ചേര്‍ത്തത് ഏറെ പ്രസക്തമായ കാര്യങ്ങളും.

എല്ലാ മാസവും അവസാന ഞായറാഴ്ച സാംസ്കാരിക തീരത്ത് സംഗമങ്ങള്‍ തുടരും.

No comments:

Post a Comment