Followers

Saturday, June 13, 2020

അംബികാസുതന്‍ മാഷുമൊന്നിച്ച് പരിസ്ഥിതി ദിനത്തില്‍ വളപട്ടണം ജി.പി ലൈബ്രറി കൂട്ടുകാര്‍ പങ്ക് വച്ച ചിന്തകള്‍


എന്‍മകജെയും, ചിന്നമുണ്ടിയും, രണ്ട് മത്സ്യങ്ങളും,നീരാളിയനും മുതല്‍ കാടിന്‍റെ മകള്‍ വരെ.
അംബികാസുതന്‍ മാങ്ങാട് മാഷുമൊന്നിച്ച് പരിസ്ഥിതി ദിനത്തില്‍.
 --------------------------------------------------
പരിസ്ഥിതി ദിനത്തില്‍ കൂട്ടുകാര്‍ വലിയസന്തോഷത്തിലായിരുന്നു. കുട്ടികള്‍ മാത്രമല്ല, എല്ലാ ലൈബ്രറി അംഗങ്ങള്‍ക്കും ആ ആഹ്ലാദം പകര്‍ന്ന് കിട്ടി. കാരണം ഈ ദിവസത്തിന്‍റെ ലൈബ്രറി ഗ്രൂപ്പിന്‍റെ അതിഥി മറ്റാരുമല്ല, അംബികാസുതന്‍ മാഷാണ്. ഡോ. അംബികാസുതന്‍ മാങ്ങാട്. പരിസ്ഥിതിയുടെ പ്രിയ കഥാകാരന്‍. എട്ടാം ക്ലാസ്സിലെ കൂട്ടുകാര്‍ക്ക് മാഷിന്‍റെ രണ്ട് മത്സ്യങ്ങള്‍ മലയാള പാഠാവലിയിലെ അധ്യായമാണ്. മാഷിനെ കേള്‍ക്കാനായി വളപട്ടണത്തെ ഒട്ടേറെ എട്ടാം ക്ലാസ്സുകാര്‍ തലേ ദിവസം തന്നെ ക്രിയേറ്റീവ് ഹോമിലേക്ക് എത്തിയിരുന്നു. അതെന്തൊരു രസമാണ്.
പാഠഭാഗത്തിലെ കഥാകാരന്‍ നേരിട്ട് സംസാരിക്കുന്നത് കേള്‍ക്കാന്‍.
ഞങ്ങളോര്‍ക്കുന്നു, 2017 ലെ വായന വാരത്തിന്‍റെ സമാപനത്തിന് മാഷ് വളപട്ടണത്ത് എത്തിയത്. അന്നും കൂട്ടുകാര്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ രണ്ട് മത്സ്യങ്ങളേ പറ്റിയായിരുന്നു.

മാഷിന് മുമ്പില്‍ ഏഴ് ഭൂമിഗീതങ്ങള്‍ കൂട്ടുകാര്‍ അവതരിപ്പിച്ചു. മെയ് മാസത്തില്‍ ഒരു റൌണ്ടില്‍ തയ്യാറാക്കിയ പാട്ടുകളാണ്. ഇന്ന് പാട്ടും ദിനവും ഒരേ അര്‍ത്ഥം പങ്കിടുന്നു. 

മാഷിന്‍റെ ഏറ്റവും പുതിയ കഥ കാടിന്‍റെ മകള്‍ ജൂണ്‍.5നാണ് പുറത്തിറങ്ങിയത്. മാതൃഭൂമി ഓണ്‍ലൈനില്‍. പരിസ്ഥിതി ദിനത്തിന് രണ്ട് ദിവസം മുമ്പാണ് ഗര്‍ഭിണിയായ ഒരാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് തല തകര്‍ന്ന് മരിച്ചത്. മാഷിന്‍റെ കാടിന്‍റെ മകള്‍ ആ ആനയായിരുന്നു. ഗര്‍ഭസ്ഥ ശിശുവുമായി അമ്മയാന സംസാരിക്കുകയാണ്. മനുഷ്യനും മൃഗങ്ങളും തമ്മില്‍ സൌഹൃദത്തിന്‍റെ ഒരിടമുണ്ടെന്ന് അമ്മയാന ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. ഒരിറ്റ് വെളളം പോലും കുടിക്കാനാവാതെ മാഷിന്‍റെ ആ കാടിന്‍റെ മകള്‍ പുഴയില്‍ മരിച്ച് വീഴുന്നു. ഒപ്പം ഗര്‍ഭത്തിലെ ശിശുവും. ഒരാള്‍ മാഷിന്‍റെ കഥയ്ക്കടിയില്‍ ഇങ്ങനെ കുറിച്ചു.
ഞങ്ങള്‍, മാഷേ, ആ കഥയില്‍ നനഞ്ഞു.
കാടിന്‍റെ മകളെ ഇവിടെ വായിച്ച് നോക്കാം.
https://www.mathrubhumi.com/books/stories/malayalam-short-story-kaadinte-makal-written-by-ambikasuthan-mangad-1.4807703?fbclid=IwAR2sU1j80CbxP2LW4V12rbkOSK0KkygPYYlRafbjT2EJWxMIVlMgtdmuffA

                  ഈ ദിനത്തിന് ആമുഖം പറഞ്ഞ് തുടങ്ങിയത് ലിഷാന്‍റിയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോയ നോവലുകളില്‍ ഒന്നാണ് മാഷെഴുതിയ എന്‍മകജെ. ആ പുസ്തകത്തിന്‍റെ റോയല്‍റ്റി തുക മാഷ് കൊടുത്തത് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിന് വേണ്ടിയാണ്.
എന്‍മകജെ വായിച്ച ആവേശത്തില്‍ ഒരു ദിവസം അന്ന് ഒമ്പതാം ക്ലാസ്സുകാരിയ അജ്ന പര്‍വ്വീണ്‍ എന്‍റെയടുത്ത് വന്ന് മാഷിന്‍റെ നമ്പറിന് ചോദിച്ചു. അജ്ന മാഷിനെ വിളിച്ചു. അന്നത്തെ ആ സന്തോഷം ഇപ്പോഴും എനിക്ക് കാണാം. അജ്ന മാഷിന്‍റെ മിക്ക പുസ്തകങ്ങളും പിന്നീട് വായിച്ച് തീര്‍ത്തു. ഈ ദിവസം അംബികാസുതന്‍ മാഷിന് സ്വാഗതം പറഞ്ഞതും അജ്ന പര്‍വ്വീണ്‍ തന്നെ.
 https://soundcloud.com/user-185230033/welcome-to-dr-ambikasuthan-mangad

മാഷ് ക്രിയേറ്റീവ് ഹോമില്‍ വന്നതിന്‍റെ സന്തോഷം പറഞ്ഞു. കാടിന്‍റെ മകളേ പറ്റി വാചാലനായി. എന്നിട്ട് കൂട്ടുകാരോടായി പറഞ്ഞു.
  "മനുഷ്യന്‍ ജീവജാലങ്ങളുടെ ഭാഗമാണ്. ജീവജാലങ്ങളില്ലാതെ മനുഷ്യന് മാത്രമായി ഈ ഭൂമിയില്‍ ജീവിതം സാധ്യമല്ല. നിങ്ങളുടെ ഈ ദിനാചരണം ആ സന്ദേശം നല്‍കട്ടെ".


https://soundcloud.com/user-185230033/1-dr-ambikasuthan-mangad-with-children-on-june05

എട്ടാം ക്ലാസ്സിലെ കൂട്ടുകാരും എട്ട് കഴിഞ്ഞവരും പെട്ടെന്ന് സജീവമായി. അഴകനും പൂവാലിയും കവ്വായി കായലും ശൂലാപ്പ് കാവും ചര്‍ച്ചയായി.
ചര്‍ച്ചയില്‍ വളപട്ടണം സ്കൂളിലെ മലയാളം അധ്യാപിക പരിമള ടീച്ചറെത്തി. ക്ലാസ്സില്‍ ആ കഥ പഠിപ്പിക്കുമ്പോള്‍ മാഷ് എത്രമാത്രം സ്വീകാര്യനാണെന്ന് പറഞ്ഞു. ഈ ദിനത്തിനുവേണ്ടി കുട്ടികളോട് ഒരു സന്ദേശം പറയണമെന്ന് മാഷിനോട് അഭ്യര്‍ത്ഥിച്ചു.
മാഷ് പറഞ്ഞുതുടങ്ങി.
https://soundcloud.com/user-185230033/2-dr-ambikasuthan-mangad-with-children-of-valapattanam-gp-library-on-june-5

ശൂലാപ്പ് കാവിലേക്ക് കയറി പോവുന്ന പെരുഞ്ചൂരി മത്സ്യങ്ങളുടെ യാഥാര്‍ത്ഥ്യം മാഷ് പറഞ്ഞു. കൂട്ടുകാര്‍ അത്ഭുതത്തോടെ അത് കേട്ടു.  ചെറു നിര്‍ച്ചാലിലൂടെ കവ്വായി കായലില്‍ നിന്ന് ശൂലാപ്പ് കാവിലേക്ക് മല കയറി പോവുന്ന മത്സ്യങ്ങളെ കൂട്ടുകാര്‍ മനസ്സില്‍ കണ്ടു.
മാഷ് എന്‍മകജെയുടെ ചരിത്രം പറഞ്ഞു. താന്‍ പരിസ്ഥിതിയുടെ കഥാകാരന്‍ എന്ന് വിളിക്കപ്പെടാന്‍ തന്നെ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു.
പരിമള ടീച്ചര്‍
അമന്‍ എല്‍ ബിനോയ്
ജസല്‍ ഫാരി റിയാസ്
ഷഹാമ എം
അര്‍ഫാന ബി
നിദ ഫാത്തിമ ടി.പി
അലന്‍ രാജേഷ്
അങ്ങനെ കൂട്ടുകാര്‍ ചര്‍ച്ചയില്‍ കൂട്ടുകൂടി. മാഷിനോട് ചോദ്യങ്ങള്‍ പങ്ക് വച്ചു.

https://soundcloud.com/user-185230033/3-dr-ambikasuthan-mangad-with-children-of-valapattanam-gp-library-on-june5
 ജൈവവൈവിധ്യത്തെ ആഘോഷിക്കുക എന്ന ആശയത്തെ മാഷ് കൃത്യമായി വരച്ച് വച്ചു. ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് മാത്രമാണ് നിലനില്‍പ്പിനുവേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം.
മാഷ് ഉതുപ്പാന്‍റെ കുന്ന് എന്ന തന്‍റെ കഥ പങ്ക് വച്ചു.  പിന്നെയും ഒത്തിരി പറയാനുണ്ടായിരുന്നു. കോവിഡ് അവസാനിക്കുമ്പോള്‍ നമുക്ക് ഒന്നിച്ച് കൂടാമെന്ന് മാഷ് പറഞ്ഞു.


No comments:

Post a Comment