Followers

Sunday, September 25, 2022

വളപട്ടണം – എഴുത്ത്, വായന, ഭാവി- ബദ്ഫത്തന്റെ കാഴ്ചയില്‍ മനം നിറഞ്ഞുള്ള ചര്‍ച്ചകള്‍


 വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ സാംസ്കാരിക തീരം സംഗമം സി ഡബ്ല്യു സി അംഗം അഡ്വ. എ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു


വളപട്ടണം എഴുത്ത് വായന ഭാവി, ബദ്ഫത്തന്റെ കാഴ്ചയില്‍ മനം നിറഞ്ഞുള്ള ചര്‍ച്ചകള്‍

കോവിഡ് ബ്രേക്കുകള്‍ക്ക് ശേഷം വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ അകത്തളത്ത്  കാഴ്ചയും ചര്‍ച്ചയും വീണ്ടും സ്പന്ദിച്ചു തുടങ്ങി. ലൈബ്രറി സാംസ്കാരിക തീരം സംഗമം ഉദ്ഘാടനം ചെയ്തത് സി.ഡബ്ല്യു.സി അംഗം അഡ്വ. എ.പി ഹംസക്കുട്ടി. വലുപ്പത്തില്‍ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തായ വളപട്ടണം, പറഞ്ഞറിയിക്കാനാവാത്ത സാമൂഹ്യ-സാംസ്കാരിക നന്മകളെ ഉള്ളില്‍ പേറുന്ന ഒരു പ്രദേശമാണെന്ന് അദ്ദേഹം പറഞ്ഞു. വെറും പറച്ചിലായിരുന്നില്ല. താന്‍ ഒരുപാട് കാലം ജോലി ചെയ്ത ഈ നാടിനോട്, മറ്റൊരിടത്തോടും തോന്നാത്ത ഒരഭിനിവേശം ഇപ്പോഴുമുണ്ടെന്ന് ഉദാഹരണങ്ങളോടെ ഹംസക്കുട്ടി ചൂണ്ടിക്കാട്ടി. ആ സാമൂഹ്യ നന്മകളെയും സാംസ്കാരിക പാരമ്പര്യത്തെയും മുന്നോട്ട് കൊണ്ടുപോകാന്‍ വളപട്ടണത്തെ മുതിര്‍ന്ന തലമുറയുടെ പങ്കിനെ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഉദ്ഘാടന സംഭാഷണം അവസാനിപ്പിച്ചത്.


സാംസ്കാരിക തീരത്തിന്റെ പ്രസിഡന്റ് കൂടിയായ എളയടത്ത് അശ്രഫ് ആയിരുന്നു അധ്യക്ഷന്‍. പ്രദേശത്തിന്റെ വികാസങ്ങളോടൊപ്പം അനേക ദശകങ്ങളായി സഞ്ചരിക്കുന്ന ആളാണ് എളയടത്ത് അശ്രഫ്. നാടിന്റെ സാഹിത്യ ചരിത്രത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ഹ്രസ്വ സംഭാഷണം അദ്ദേഹം നടത്തി.

ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഒരു ഫാമിലി ക്വിസ്സ് മത്സരം കര്‍മ യു.എ.ഇ വളപട്ടണവുമായി ചേര്‍ന്ന് നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീമ വിതരണം ചെയ്തു. സുജന കെ, സ്മിത എ.വി, ഫസില റൌഫ് എന്നിവരുടെ ഫാമിലികളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.


സിബിലിക്കയുടെ തബലയിലെ പെരുക്കല്‍ ആദ്യമായി കേട്ടവരായിരുന്നു കാഴ്ചക്കാരില്‍ ഏറെയും. ഇയ്യ വളപട്ടണം ഇങ്ങനെയൊരു ഡോക്കുമെന്ററി ചെയ്തില്ലായിരുന്നെങ്കില്‍ ചരിത്രത്തില്‍ വിസ്മൃതമായേക്കുമായിരുന്ന കാഴ്ചയും ശബ്ദവും. സ്വാതന്ത്ര്യ സമര സേനാനിയായ കുഞ്ഞിമൊയ്തീനിക്കയേപ്പോലുള്ളവരുടെ കാഴചയും അങ്ങനെ തന്നെ. ആയിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രമുള്ള വളപട്ടണത്തിന്റെ ചരിത്ര സൂക്ഷിപ്പ് എത്ര പ്രധാനമാണെന്ന് ഇയ്യയുടെ ഡോക്കുമെന്ററി കാണിച്ച് തരുന്നു. മറ്റാരെയും കാണിക്കാന്‍ വേണ്ടിയായിരുന്നില്ല, തന്റെ ആഗ്രഹ പൂര്‍ത്തീകരണം മാത്രമായിരുന്നു ഈ ഡോക്കുമെന്ററി എന്ന് ഇയ്യ തുടര്‍സംഭാഷണത്തില്‍ സൂചിപ്പിച്ചു.


ചെറിയ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെയുള്ള പങ്കാളികള്‍ പരിപാടി ഉടനീളം വീക്ഷിച്ചിട്ടാണ് പിരിഞ്ഞത്. ഏറെ ദൂരം താണ്ടിയെത്തിയ എ.സി മഹമൂദിനെ പോലുള്ളവരും അതിലുണ്ടായിരുന്നു. ഡോക്കുമെന്ററിയേ പറ്റിയും വളപട്ടണത്തിന്റെ വരും നാളുകളേപ്പറ്റിയും ഏറെ ഹൃദ്യമായ ഒരു ചര്‍ച്ചയാണ് തുടര്‍ന്ന് നടന്നത്.

ആ സംവാദത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുറഹിമാന്‍, ഡോക്കുമെന്ററി സംവിധാനം ചെയ്ത ഇയ്യ വളപട്ടണം, ഉഷ ഇ.എസ്, സുന്ദര്‍ ചിറക്കല്‍, അഷറഫ് ബാവക്കാന്‍റവിട, വി.ഹസ്സന്‍, എ.സി മഹമൂദ് എന്നിവര്‍ പങ്കാളികളായി. സാംസ്കാരിക തീരം കണ്‍വീനര്‍ സി.പി അബ്ദുറഹിമാന്‍ സ്വാഗതവും അജ്ന പര്‍വ്വീണ്‍ നന്ദിയും പറഞ്ഞു. സാംസ്കാരിക തീരം നിലനിന്ന് പോവേണ്ടതിന്റെ ആവശ്യകത ആഴത്തില്‍ സൂചിപ്പിച്ചുകൊണ്ടാണ് സി.പി അബ്ദുറഹിമാന്‍ പരിപാടിക്ക് തുടക്കമിട്ടത്.  പുതുതലമുറയെ പ്രതിനിധീകരിച്ചെത്തിയഅജ്ന പര്‍വ്വീണ്‍ അതിനോട് കൂട്ടി ചേര്‍ത്തത് ഏറെ പ്രസക്തമായ കാര്യങ്ങളും.

എല്ലാ മാസവും അവസാന ഞായറാഴ്ച സാംസ്കാരിക തീരത്ത് സംഗമങ്ങള്‍ തുടരും.

Monday, September 19, 2022

വായന ജാലകം തുറന്നു.

 


റസീന്റെ വായന ലോകം ചര്‍ച്ച ചെയ്തു.

മെസ്ന കെ വി മോഡറേറ്ററായി.

 

കളിക്കുടുക്കയില്‍ നിന്ന് തുടങ്ങിയതാണ് റസീന്‍ റാഫിയുടെ വായന ലോകം. 2022ല്‍  മാസം എട്ട് പിന്നിട്ടപ്പോള്‍ റസീന്‍ വായിച്ച് തീര്‍ത്തത്  അമ്പതിലധികം പുസ്തകങ്ങള്‍. അതും അത്രമേല്‍ വൈവിധ്യമാര്‍ന്നവ. ആ വായനയുടെ അനുഭവം കേള്‍ക്കാന്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൂട്ടുകാര്‍ വായന ജാലകത്തില്‍ ഒന്നിച്ച് കൂടി. ഏഴാം ക്ലാസ്സുകാരിയായ മെസ്ന കെ.വി ആയിരുന്നു മോഡറേറ്റര്‍. മെസ്ന, ഉജ്ജ്വല ബാല്യം അവാര്‍ഡ് ജേതാവാണ്.  മികച്ച വായനക്കാരിക്കുള്ള സമ്മാനങ്ങള്‍ നിരവധി തവണ കിട്ടിയിട്ടുണ്ട്. 

വായന ജാലകത്തിലെ പങ്കാളികള്‍ക്കും ഉണ്ടായിരുന്നു അത്രമേല്‍ വൈവിധ്യം. പട്ടാമ്പിയില്‍ നിന്നും കാര്‍ഷിക സര്‍വ്വകലാശാലയുടെ മുന്‍ ചീഫ് ലൈബ്രേറിയന്‍ അബ്ദുള്‍ റസാക്ക് സാര്‍ എത്തിയിരുന്നു.  വളപട്ടണത്തെ ഷംസുദ്ദീന്‍ പാലക്കോട് മാഷും, എഴുത്തുകാരിയായ രജനി വെള്ളോറയും, കര്‍മ യു.എ.ഇയുടെ സംഘാടകനും പ്രവാസിയുമായ ആബിദലി മംഗലയും, സി.പി സാറും, ലിഷയും, ശിവദയും ഒക്കെ ആ സംഘത്തിലുണ്ടായിരുന്നു. കുട്ടികളായിരുന്നു പ്രധാന പങ്കാളികള്‍. അടുത്ത വായന ജാലകത്തിലെ അവതാരകരും കുട്ടികളാണ്.

ബഷീറിനെയും, പൊറ്റെക്കാടിനെയും ബെന്യാമിനെയും പറഞ്ഞ് കൊണ്ട് റസീന്‍ മലയാളത്തിലെ തന്റെ ഇഷ്ടങ്ങള്‍ പങ്ക് വച്ചു. ബുക്കുകള്‍ക്കൊപ്പം, ഇ ബുക്കുകളും, ഓഡിയോ ബുക്കുകളും ചേര്‍ന്നതാണ്  അദ്ദേഹത്തിന്റെ വായന വഴികള്‍. ഗൂഗിള്‍ റീഡ്സ്, ലൈബി, ഓഡിബിള്‍, സ്റ്റോറി ടെല്‍ എന്നീ ആപ്പുകള്‍ റസീന്‍ സ്ഥിരമായി ഉപയോഗിക്കുന്നു. 2022ലെ തന്റെ വായനകളില്‍ ഏറെ പ്രിയപ്പെട്ടത് ജോസി ജോസഫിന്റെ പുസ്തകങ്ങളാണ്. A Feast of Vultures, The Silent Coup  എന്നിവയേ പറ്റി റസീന് ഏറെ പറയാനുണ്ടായിരുന്നു. വായനയുടെ ഈ ജാലകം എല്ലാ ഞായറാഴ്ചകളിലും തുറക്കണമെന്ന തീരുമാനത്തോടെ താത്കാലികമായി സവായന ജാലകത്തില്‍ നിന്നും എല്ലാവരും പിരിഞ്ഞു.



Sunday, September 18, 2022

ഇത് 22മത്തെ ബാച്ച് - തൊഴിലിലേക്കുള്ള സ്വപ്നങ്ങള്‍

 
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ മത്സരപ്പരീക്ഷാ പരിശീലനത്തിന്റെ 22മത്തെ ബാച്ചിന് തുടക്കമായി.

2022 സെപ്തംബര്‍ 22ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ലൈബ്രറി യുവസമിതിയുടെ മത്സരപ്പരീക്ഷാ പരിശീലനത്തിന്‍റെ പുതിയ ബാച്ചിന് തുടക്കമായി. ശരിക്കും പറഞ്ഞാല്‍ 22മത്തെ ബാച്ച്. എംപ്ലോയ്മെന്‍റ് വൊക്കേഷണല്‍ വിഭാഗം ജില്ലാ ഓഫീസര്‍ രമേശന്‍ കുനിയില്‍ ആയിരുന്നു ഉദ്ഘാടകന്‍.

പരിശീലനങ്ങള്‍ നമുക്ക് ലക്ഷ്യത്തിലേക്കുള്ള വഴി ചൂണ്ടി കാണിക്കുന്നു. പക്ഷേ പരിശ്രമിച്ച് മുന്നേറേണ്ട ചുമതല ഉദ്യോഗാര്‍ത്ഥികളുടേതാണ്.അദ്ദേഹം ഉദാഹരിച്ചു. സെപ്തം.1ന് ആണ് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിമന്‍റെ നേതൃത്വത്തില്‍ ലൈബ്രറിയുമായി ചേര്‍ന്ന് നടത്തി വന്ന പരിശീലനങ്ങള്‍ അവസാനിച്ചത്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി ഷമീമ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ പൂര്‍ണ്ണ പിന്തുണ തൊഴിലന്വേഷകര്‍ക്ക് ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ഉറപ്പ് നല്‍കി. സ്ഥിരം സമിതി അധ്യക്ഷന്‍ എ.ടി മുഹമ്മദ് ശഹീര്‍, ലൈബ്രറി കൌണ്സില്‍ നേതൃ സമിതി കണ്‍വീനര്‍ എ.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

ലിഷ കെ ആണ് ക്ലാസ്സെടുത്തത്. ഗണിതം ആയിരുന്നു വിഷയം. ഏറെ രസകരമായ അനുഭവമായി ക്ലാസ്സ്. വളപട്ടണം ലൈബ്രറിയുടെ മത്സരപ്പരീക്ഷാ ക്ലാസ്സുകളുടെ പ്രത്യേകത, പങ്കാളികളും അധ്യാപകരാണ് എന്നുള്ളതാണ്. 

എല്ലാവരും പഠന പ്രക്രീയയുടെ ഭാഗമാണ്. ഉദ്യോഗാര്‍ത്ഥികളെ 4 ടീമുകളായി തിരിച്ചു. ഓരോ ടീമിനും പ്രത്യേക ടാസ്ക് ഉണ്ട്. ടീമുകള്‍ക്ക് പേരുകള്‍ ഇങ്ങനെയാണ്. ലക്ഷ്യ, മിഷന്‍, അസ്ത്ര, അഗ്നി. മൂന്നും സത്യത്തില്‍ മിസൈലുകള്‍ക്ക് നല്‍കിയ പേരുകളാണ്. പേരുകളില്‍ നിന്ന് ഒരു കാര്യം വ്യക്തം, ലക്ഷ്യമാണ് വലുത്.

ചടങ്ങിന് ലൈബ്രേറിയന്‍ ബിനോയ് മാത്യു സ്വാഗതവും യുവസമിതി ജോ.സെക്രട്ടറി സുകന്യ കെ.വി നന്ദിയും പറഞ്ഞു. അടുത്ത ക്ലാസ്സ് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാണ്.

ബിനോയ് മാത്യു

Librarian, Selection Grade

Friday, June 4, 2021

കൊച്ചു കൂട്ടുകാര്‍ ബുക്ക് മാര്‍ക്കുകള്‍ക്ക് കൊണ്ട് തീര്‍ത്ത സ്നേഹ കഥ

കാട്ടുതീ കെടുത്താൻ ചുണ്ടിൽ ഒരു തുള്ളി വെള്ളവുമായി പറന്ന കുഞ്ഞിക്കിളിയുടെ ഒരു കഥയുണ്ട്. തളരരുതെന്നും പോരാടണമെന്നും പറയുന്ന ഒരു കാഴ്ച അതിലുണ്ട്. ഒരാഴ്ച മുമ്പ് ബാലവേദി മീറ്റിങ്ങിലെ ചർച്ചയിൽ അത്തരമൊരു ചിന്ത തളിരിട്ടതാണ് . അത് വളർന്ന് ഒരു മരമായി.❤️

കൊച്ചു ബുക്ക് മാർക്കുകൾ കൊണ്ട് വളപട്ടണം ജി.പി ലൈബ്രറിയുടെ ബാലവേദി കൂട്ടുകാർ നാല് ദിനം കൊണ്ട് സമാഹരിച്ചത് 21400 രൂപയാണ്. അമ്പതോളം കൂട്ടുകാർ വീടുകളിലിരുന്ന് ബുക്ക് മാർക്കുണ്ടാക്കി. അവരുടെ ചലഞ്ചി നോട് ഒരു പാട് നല്ല മനസ്സുകൾ ചേർന്ന് നിന്നു.
വാക്സിൻ ചലഞ്ചിലേക്കുള്ള ചെറുതല്ലാത്ത അവരുടെ സംഖ്യ മെയ് 30ന് ബഹുമാനപ്പെട്ട കെ.വി.സുമേഷ് എം.എൽ.എ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷമീമയുടെ സാന്നിദ്ധ്യത്തിൽ, വീട്ടിലിരിക്കുന്ന എല്ലാ കൂട്ടുകാരേയും പ്രതിനിധീകരിച്ച് റബിയയും ജസലും ലുബൈബയും, പിന്നെ അവരുടെ മെന്റർ ലല്ലു ടീച്ചറും , ലൈബ്രറി കൗൺസിൽ മേഖലാ സെക്രട്ടറി സോമേട്ടനും അത്രമാത്രം. ഈയ്യ വളപട്ടണം എഡിറ്റ് ചെയ്ത വളപട്ടണം കഥകളും, കൂട്ടുകാരുണ്ടാക്കിയ അഞ്ച് ബുക്ക്മാർക്കുകളും എം.എൽ.എയ്ക്ക് സമ്മാനിച്ചു
കുട്ടികൾ നാളെയുടെയല്ല, ഇന്നിൻറെ നേതാക്കളാണ്.❤️ 
 
 
ലൈബ്രറിയേപ്പറ്റി കൂടുതലറിയാന്‍
Facebook - Click Here
YouTube -  Click Here

Wednesday, September 2, 2020

തിരുവോണ സമ്മാനം ഫ്രം സക്കരിയ

സുഡാനി ഫ്രം നൈജീര്യന്‍ ഓര്‍മയില്‍ ഒരു ഉഗ്രന്‍ ഓണ്‍ലൈന്‍ ഓണ സംഗമം


വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ഓണസമ്മാനം സക്കരിയ ആയിരുന്നു. ക്രിയേറ്റീവ് ഹോമിലെ കാഴ്ചക്കാര്‍ ഒരു സിനിമ ഹാളിലിരിക്കും പോലെ സക്കരിയയെ കാത്തിരുന്നു. രാത്രി എട്ട് മണിക്ക് സക്കരിയ വാട്സാപ്പ് മുറിയിലെത്തി. അപ്പോഴേക്കും സുഡാനി ഫ്രം നൈജീര്യ പലരും പലവട്ടം മനസ്സിന്
‍റെ സ്ക്രീനിലങ്ങനെ റീവൈന്‍ഡ് ചെയ്തുകൊണ്ടിരുന്നു. മജീദും, സുഡുവും, ജമീലയും, ബീയുമ്മയും, ഫുട്ബോള്‍ ഗ്രൌണ്ടും, നന്മ നിറഞ്ഞ നാട്ടിന്‍പുറവും ഞങ്ങള്‍ക്കുള്ളിലിരുന്ന് സ്പന്ദിച്ചു. സക്കരിയ ഓണസന്ദേശം പറയുമ്പോള്‍ ബാക്ക്ഗ്രൌണ്ടില്‍ ഒരു സിനിമ കാഴ്ച എല്ലാവരും അനുഭവിക്കുന്നതുപോലെ തോന്നി.

-------------------------------------------------------------------

ലൈബ്രറിയുടെയും നാടിന്‍റെയും പ്രിയപ്പെട്ട എഴുത്തുകാരി ഷമീമ വളപട്ടണത്തിന്‍റെ കുടുംബസൌഹൃദമായിരുന്നു സക്കരിയയിലേക്ക് ക്രിയേറ്റീവ് ഹോമിന്‍റെ പാതയോരുക്കിയത്.

കൂട്ടുകാര്‍ ചോദ്യങ്ങളുമായി സക്കരിയക്ക് ചുറ്റും ഒത്തുകൂടി. സെവന്‍സില്‍ നിറഞ്ഞ് കളിച്ച സുഡുവിനെ മജീദും കൂട്ടുകാരും പൊതിഞ്ഞ് നില്‍ക്കുന്നതുപോലെ ഒരു കാഴ്ച മനസ്സില്‍ മിന്നി മറഞ്ഞു. കുട്ടികള്‍ക്കായി മാത്രമുള്ള ചില സിനിമകളുടെ ആശയങ്ങള്‍ ഉള്ളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്ക് ആവേശമായി. ക്രിയേറ്റീവ് ഹോം നിറയെ കലാകാരന്മാരും കലാകാരികളുമുണ്ടെന്ന് പറഞ്ഞു റയ. അവരെ സിനിമയിലേക്ക് എടുത്തുകൂടെ എന്ന് ഒരു ചോദ്യവും കൂടി പിന്നാലെ ചേര്‍ത്ത് വച്ചു. ഓഡീഷന്‍ സമയത്ത് ക്രിയേറ്റീവ് ഹോം കൂട്ടുകാരും ഉണ്ടാവണമെന്ന ഒരു സ്വപ്നം അദ്ദേഹം മറുപടിയായി നല്‍കി. ലൈബ്രറി ഒരു നാടിനെ ഉയരങ്ങളിലേക്ക് നയിക്കുന്നതിന്‍റെ കഥ കുട്ടികളുടെ അനുഭങ്ങളിലൂടെ പറയുന്ന ഒരു സിനിമയുടെ ആലോചന റബിഅ അവതരിപ്പിക്കുക കൂടി ചെയ്തു. സത്യത്തില്‍ സക്കരിയയുടെ വരവ്, ആവേശഭരിതമായ ചിന്തകളുടെ വിത്ത് വിതച്ചു.


സുഡാനിക്ക് ശേഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഹലാല്‍ ലൌ സ്റ്റോറിയുടെ വിശേഷങ്ങള്‍ സക്കരിയ പങ്ക് വച്ചു. നൈനിക അപ്പോള്‍ താന്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്ത ഒരു ഓഡീഷനില്‍ സെലക്ടഡായതിന്‍റെ അനുഭവം പറഞ്ഞു.  ഫൈനല്‍ റൌണ്ടിനെ കോവിഡ് കൊണ്ടുപോയതിന്‍റെ സങ്കടം നൈനികയുടെ വാക്കുകളില്‍ നിറഞ്ഞിരുന്നു. കോവിഡ് പോകുമെന്നും, സിനിമയുടെ ലോകം തെളിയുമെന്നുമുള്ള ആത്മവിശ്വാസം സക്കരിയയുടെ മറുപടിയിലുണ്ടായിരുന്നു. അജ്ന അപ്പോള്‍ ചോദിച്ചത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലുള്ള റിലീസുകളെ കുറിച്ചായിരുന്നു. സാധ്യതകള്‍ ആ വഴിക്കും തിരയുന്നു എന്ന് ഉത്തരം.


നെയ്ഹാന്‍റെയും ഫാത്തിമയുടെയും ആലോചനകള്‍ സെവന്‍സ് ഗ്രൌണ്ടിലൂടെ ഉരുണ്ട് നടന്നു. ഇരുവരും ഫുട്ബോളിനേപ്പറ്റിയുള്ള ഇഷ്ടം പറഞ്ഞു. സംവിധായകനുള്ള ഫുട്ബോള്‍ കമ്പത്തിന്‍റെ ആഴമായിരുന്നു ഇരുവര്‍ക്കും അറിയേണ്ടിയിരുന്നത്. വളാഞ്ചേരിയില്‍ ജനിച്ച് വളര്‍ന്ന, താന്‍ എല്ലാ മലപ്പുറംകാരെ പോലെയും ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു എന്ന് ഉത്തരം. എന്നാല്‍ കളിക്കാരനൊന്നുമല്ല. കൂട്ടുകാര്‍ക്കപ്പോള്‍ ബെന്യാമിന്‍റെ വാക്കുകള്‍ ഓര്‍മവന്നു. ക്രിക്കറ്റ് തലക്ക് പിടിച്ച കൌമാരത്തേപ്പറ്റി വായന ദിനത്തില്‍ വന്ന് പറഞ്ഞ കാര്യങ്ങള്‍. കളികള്‍ വെറും വിനോദമല്ല. അത് നാടിന്‍റെ സംസ്കാരത്തോട് ഇഴുകി ചേര്‍ന്ന് കിടക്കുന്നു. അതില്‍ നിന്ന് സിനിമകളും എഴുത്തുകളും എണ്ണമറ്റ കലാരൂപങ്ങളും ജനിക്കുന്നു. സുഡാനി പോലെ.

സുഡാനിയിലേക്ക് തിരഞ്ഞെടുത്ത ക്യാരക്ടറുകള്‍ ആ സിനിമയുടെ വിജയത്തിന് വലിയ പങ്ക് വഹിച്ചു എന്ന് സക്കരിയ, ലിഷയുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. സാവിത്രിയും സരസയും അവരില്‍ മുന്നില്‍ നില്‍ക്കുന്നു. നാടകം ഇഷ്ടപ്പെട്ട കാലം അദ്ദേഹം ഓര്‍ത്തെടുത്തു. മുകളില്‍ പറഞ്ഞ രണ്ടാളും നാടക മേഖലയില്‍ നിന്നുള്ളവരാണെന്ന കാര്യവും പങ്കിട്ടു.


സിനിമയുടെ വഴിയിലേക്ക് ചുവട് വച്ചതിനേപ്പറ്റിയായിരുന്നു, ജസലിനും, നിദയ്ക്കും,ഫര്‍ഹയ്ക്കും ഒക്കെ ചോദിക്കാനുണ്ടായിരുന്നത്. സിനിമയോടുള്ള അഗാധമായ ആഗ്രഹങ്ങള്‍, ഒറ്റ വാക്കില്‍ - പാഷന്‍. ഒരാളെ ഉയരങ്ങളിലേക്ക്  മുന്നേറാന്‍  അയാള്‍ക്ക് അകത്ത് നിന്നും രൂപപ്പെടേണ്ട കാര്യങ്ങളേപ്പറ്റി അപ്പോള്‍ കൂട്ടുകാര്‍ കേട്ട് തുടങ്ങി. മദനി സംവിധായകനാകാനുള്ള സങ്കേതങ്ങളേപ്പറ്റി തിരഞ്ഞു. സിനിമകള്‍ കാണണമെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം വായിക്കുകയും, നിരീക്ഷിക്കുകയും, അനുഭവങ്ങള്‍ ആര്‍ജിക്കുകയും ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു. ഭാവനയ്ക്കാവശ്യമായ ചേരുവകകള്‍ ചേര്‍ക്കണമെന്ന് പറഞ്ഞു. ഡിഗ്രി പഠനത്തിന് ശേഷമാണ് താന്‍ സിനിമമേഖലയിലേക്ക് കൂടുതലായി തിരിഞ്ഞതെന്ന അനുഭവം നിവര്‍ത്തി വച്ചു. താന്‍ ഏറെയിഷ്ടപ്പെടുന്ന ചില സിനിമകളുടെ പേരുകള്‍ സക്കരിയ കൂട്ടിച്ചേര്‍ത്തു. പഥേര്‍ പാഞ്ചാലി, കുട്ടികള്‍ കാണണമെന്ന് ചില സിനിമകളിലേക്ക് വിരല്‍ ചൂണ്ടി. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ അതിലൊന്നായിരുന്നു.

ഞങ്ങളപ്പോള്‍ മൂന്ന് വര്‍ഷം പിന്നോട്ട് നടന്നു. വളപട്ടണത്ത് തിയേറ്ററില്‍ വച്ച്, മൂന്ന് ദിവസങ്ങളിലായി  ലൈബ്രറി നടത്തിയ കുട്ടികളുടെ ചലച്ചിത്രോത്സവത്തിന്‍റെ അനുഭവം പങ്ക് വച്ചു. വര്‍ണപ്പുഴയോരം എന്നായിരുന്നു അതിന്‍റെ പേര് ‍ എന്ന് ഓര്‍ത്തെടുത്തു. ആ കഥ അതിഥിക്ക് കൌതുകമായി. വളപട്ടണം കാണാന്‍, ലൈബ്രറി സന്ദര്‍ശിക്കാന്‍, കൂട്ടുകാരുമൊത്ത് സമയം ചിലവഴിക്കാന്‍ കോവിഡ് തീരുമ്പോള്‍ താനെത്തുമെന്ന ഒരുറപ്പ് സക്കരിയ ക്രിയേറ്റീവ് ഹോമിന്‍റെ തിരശ്ശീലയില്‍ കുറിച്ചിട്ടു.


ഇതിനപ്പുറം മറ്റെന്ത് ഓണസമ്മാനമാണ് ലൈബ്രറിക്ക് കിട്ടാനുള്ളത്. എഴുത്തുകാരിയായ രജനി വെള്ളോറയും ക്രിയേറ്റീവ് ഹോമിലെത്തി സന്തോഷം പറഞ്ഞു. ശരിയാണ്, ഞങ്ങള്‍ക്കപ്പോള്‍ കോവിഡില്ലായിരുന്നു. സക്കരിയ അതിലളിതമായി സംവദിച്ച വാക്കുകളില്‍ തൂങ്ങി വര്‍ണമനോഹരമായ ചിന്തകളുടെ കുടയും ചൂടി ക്രിയേറ്റീവ് ഹോം കൂട്ടുകാരുടെ ഒരു ഘോഷയാത്ര അപ്പോള്‍ നടക്കുകയായിരുന്നു. റബിഅ സംഭാഷണങ്ങളുടെ മോഡറേറ്ററായി. അജ്ന എല്ലാവര്‍ക്കും വേണ്ടി നന്ദിയര്‍പ്പിച്ചു. രണ്ട് മണിക്കൂറിനടുത്ത് നീണ്ട സംവാദം കഴിഞ്ഞ് , ഒരു മധുര മനോഹര സിനിമയുടെ സെക്കന്‍റ് ഷോ കണ്ട അനുഭവവുമായി എല്ലാവരും ഉറങ്ങാ ന്‍ കിടന്നു.

---------------------------------------- ബിനോയ്--------------------------------------