Followers

Sunday, April 12, 2020

Covid lock down and changes in families - Children of Creative Homes - Defeat Covid presented wonderful studies on changes of families in the period.

കോവിഡ് കാലത്തെ ഞങ്ങളുടെ വീടുകള്‍
വളപട്ടണം ജി.പി ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോം കൂട്ടുകാര്‍ നടത്തിയ പഠനങ്ങള്‍.

കോവിഡ് കാലം ആഗ്രഹങ്ങളേപ്പോലും മാറ്റിയെന്നോ....

കുട്ടികളുടെ ആഗ്രഹങ്ങള്‍ മൂന്നാഴ്ചകള്‍ക്കുള്ളില്‍ മാറാന്‍ സാധ്യതയുണ്ടോ..  ഉണ്ടെന്നാണ് ലോക്ക്ഡൌണ്‍ കാലം കാണിച്ച് തരുന്നതെന്നാണ് 118 പേര്‍ക്കിടയില്‍ പഠനം നടത്തിയ ക്രിയേറ്റീവ് കബാനയുടെ കൂട്ടുകാര്‍ പറയുന്നത്. 21 കുട്ടികളോട് ജീവിതത്തിലെ സ്വപ്നങ്ങള്‍ പങ്കിടാന്‍ പറഞ്ഞപ്പോള്‍ കോവിഡ് കാലത്തെ ഉത്തരം ഇങ്ങനെ
സോഷ്യല്‍ വര്‍ക്കര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന 6 പേര്‍
 3 പേര്‍ക്ക് ഡോക്ടറാകണം
സയന്‍റിസ്റ്റ് ആകാന്‍ 3 പേര്‍
9 പേര്‍ക്ക് പോലീസ് ആയാല്‍ മതി.
അതിലിപ്പം എന്താ കാര്യമെന്നോ. കോവിഡ് കാലത്തിന് മുമ്പ് ഇങ്ങനെയായിരുന്നില്ല ആഗ്രഹമെന്ന് കൂട്ടുകാര്‍. കോവിഡ് തന്ന പുതിയ ആഗ്രഹങ്ങള്‍.


വിജയകുമാര്‍ ബ്ലാത്തൂര്‍

ഏഴ് ടീമുകള്‍ അതിലെ അംഗങ്ങളുടെ  വീടുകളേപ്പറ്റി പഠനം നടത്തിയപ്പോള്‍ 576 മനുഷ്യരേപ്പറ്റിയുള്ള കുറേ ഡാറ്റകള്‍ തെളിഞ്ഞ് വന്നു . വളപട്ടണം ജി.പി ലൈബ്രറി ക്രിയേറ്റീവ് ഹോംസ് - ഡിഫീറ്റ് കോവിഡ്, വിര്‍ച്ച്വല്‍ ആക്ടിവിറ്റി പ്ലാറ്റ്ഫോമിലെ  കുട്ടികളാണ് തങ്ങളുടെ  വീടുകളേപ്പറ്റി ഇങ്ങനെയൊരു പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് 7 ടീമുകളും വീഡിയോ ആയും, പി.ഡി.എഫ് ആയും ക്രിയേറ്റീവ് ഹോമില്‍ അവതരിപ്പിച്ചു. രസകരമായ ഈ പഠനങ്ങളോട് പ്രതികരിക്കാന്‍ കോളമിസ്റ്റും, ശാസ്ത്ര എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍ എത്തിയിരുന്നു. വിധികര്‍ത്താവായി കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ലൈബ്രേറിയനും ബ്ലോഗറും, ഇന്നവേഷന്‍ അവാര്‍ഡ് ജേതാവുമായ മുജീബ് റഹ്മാനും എത്തിയിരുന്നു. 
മുജീബ് റഹിമാന്‍
ഓരോ വീട്ടിലേയും അംഗസംഖ്യ, അവരുടെ പ്രായഘടന, ജീവിത ശൈലീ രോഗങ്ങള്‍, കോവിഡ് കാലത്തെ ഭക്ഷണ ശീലം, സമയ വിനിയോഗം, വ്യായാമത്തില്‍ വന്ന മാറ്റം, പുതിയ ശീലങ്ങള്‍ ഒക്കെ കൂട്ടുകാര്‍ പഠന വിധേയമാക്കി. https://soundcloud.com/user-461222107-113934023/vijayakumar-blathur-creative-home-defeat-covid-of-valapattanam-gp-library




ഭക്ഷണ ശീലം

ഭക്ഷണത്തില്‍ കോവിഡ് ലോക്ക് ഡൌണിന്‍റെ ആദ്യ സമയത്ത് വളരെ ലാവിഷായിരുന്നു കാര്യങ്ങളെങ്കിലും രണ്ടാഴ്ച പിന്നിടുമ്പോള്‍ ലളിതമായ ഭക്ഷണത്തിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നാണ് ഒരു കണ്ടെത്തല്‍. എല്ലാ ഗ്രൂപ്പുകളുടെയും പഠനത്തില്‍ പൊതുവായി വന്ന കണ്ടെത്തലുകള്‍ കണ്ടോളൂ.

  • തനത് ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കൂടി. ഉദാഹരണം, ചക്ക, മാങ്ങ, പപ്പായ, സ്വന്തം പച്ചചക്കറികള്‍
  • നൊണ്‍വെജ് കുറഞ്ഞു. റിയല്‍ ഫൈറ്റേര്‍സ് ടീമിന്‍റെ പഠനം 90 പേരെപ്പറ്റിയായിരുന്നു. 16 വീടുകള്‍. അവര് കണ്ടെത്തിയത് 70 ശതമാനം വീടുകളും പച്ചക്കറി വിഭവങ്ങള്‍ മാത്രം ഉപയോഗിക്കുന്നു എന്നാണ് . കോവിഡിന് മുമ്പ് 75 ശതമാനം വീടുകളിലും നൊണ്‍വെജ് നിര്‍ബന്ധമായിരുന്നു.
  • നാല് മണിപലഹാരത്തിന്‍റെ പരീക്ഷണം അടുക്കളയില്‍ നന്നായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇതിന്‍റെ ഗുണഭോക്താക്കള്‍ കുട്ടികള്‍ ആണെന്നുമാണ് ക്രിയേറ്റീവ് കബാന 20 വീടുകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 
  • കുട്ടികളും അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ സഹായിക്കുന്നു എന്നതും പൊതുവായ കണ്ടെത്തല്‍ തന്നെ
എല്ലാവരും പൊതുവായി ഒരു കാര്യം കണ്ടെത്തിയിട്ടുണ്ട്. അടുക്കളയില്‍ ഭാര്യമാരെ സഹായിക്കുന്നവരായി ഭര്‍ത്താക്കന്മാര്‍ മാറിയിട്ടുണ്ട് എന്നതാണത്.  എന്നാലും 20 ശതമാനം ഭര്‍ത്താക്കകന്മാര്‍ക്ക് വലിയ കുലുക്കം മൂന്നാഴ്ച നീണ്ടിട്ടും വന്നിട്ടില്ല എന്നാണ് ലിറ്റില്‍ സ്റ്റാര്‍സ് ഗ്രൂപ്പിന്‍റെ അനുഭവം.    
 ഉറക്കം കൂടിയോ ?
???

ഉറക്കം വീടുകളില്‍ എല്ലാവര്‍ക്കും കൂടിയെന്നാണ് പൊതുമവായ കണ്ടെത്തല്‍. എന്നാല്‍ ക്വീന്‍ ബീസ് ടീം കുറച്ചുകൂടി കൃത്യമായി പറയുന്നത് ശരാശരി 8-9 മണിക്കൂര്‍ ഉറങ്ങിക്കൊണ്ടിരുന്നവരൊക്കെ ലോക്ക് ഡൌണ്‍ വന്നതോടെ 10 - 11 മണിക്കൂര്‍ ഉറങ്ങുന്നു എന്നാണ്. എന്നാല്‍ ക്രിയേറ്റീവ് ഹോമിലെ കൂട്ടുകാര്‍ അങ്ങനെ അല്ലാ എന്നും പറഞ്ഞ് വയ്ക്കുന്നു. 116 പേരെ പറ്റിയാണ് ക്വീന്‍ ബീസ് പഠനം നടത്തിയത്.


സമയം വിനിയോഗിക്കുന്നതോ

ക്രിയേറ്റീവ് ഹോം കൂട്ടുകാരെല്ലാം പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്. ക്രിയേറ്റീവ് കബാനയിലെ കൂട്ടുകാര്‍ പക്ഷികള്‍ക്ക് തീറ്റയും വെള്ളവും നല്‍കാനും സമയം കണ്ടെത്തുന്നുണ്ട്. അങ്ങനെ അല്ലാത്തവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ കൂടുതലായിട്ടുണ്ടെന്നാണ് ഒരു കണക്ക്. റിയല്‍ ഫൈറ്റേര്‍സ് പറയുന്നത് മാര്‍ച്ച് 20-25 പീര്യഡില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിതല്‍ 30 മിനിറ്റ് വര്‍ദ്ധനയാണ് ഉണ്ടായതെങ്കില്‍ ഏപ്രില്‍ 3-8 ദിവസങ്ങളില്‍ 80 മിനിറ്റിന്‍റെ വര്‍ദ്ധന ശരാശരി ഉപയോഗത്തില്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. 

ലോക്ക്ഡൌണുമായി പൊരുത്തപ്പെട്ടോ മനസ്സ്
ഇല്ലെന്നാണ് കണക്കുകള്‍. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക ടീം പറഞ്ഞത്, പഠനം നടത്തിയ 61 പേരില്‍ 30 പേരും മാനസ്സികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ്. കോവിഡിനേപ്പറ്റിയുള്ള ഭയമാണ് മാനസ്സിക പ്രശ്നത്തിന് മറ്റൊരു കാരണം. 


ഒത്തിരി നല്ല മാറ്റങ്ങള്‍ 

 കുറേ തകരാറുകളുണ്ടെങ്കിലും പഠനം നടത്തിയ കൂട്ടുകാര്‍ നല്ല പല കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരിക്കുന്നതിന്‍റെ സന്തോഷം എല്ലാവര്‍ക്കുമുണ്ട്. കുട്ടികളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നു എന്ന കാര്യം ക്രിയേറ്റീവ് കബാന എടുത്ത് പറയുന്നു. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക പുസ്തകവായനയേപ്പറ്റി പ്രത്യേകമായി പഠിച്ചു. അവര്‍ പഠനം നടത്തിയ വീടുകളില്‍ 9 പുസ്തകങ്ങള്‍ വായിച്ച 5 പേരും 7 എണ്ണം വായിച്ച 10 പേരെയും 4 വായിച്ച 12 പേരെയും, 6 വായിച്ച 14 പേരെയും കൂട്ടുകാര്‍ കണ്ടുമുട്ടി. സമയം പോകാന്‍ വായന നല്ല ഉപാധി ആയിട്ടുണ്ടെന്ന് സാരം.  മലിനീകരണം കുറഞ്ഞതും, ബേക്കറി ഉത്പന്നങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞതും നല്ല മാറ്റങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ശുചിത്വ ശീലങ്ങള്‍ 80 ശതമാനവും കൃത്യമായി പരിപാലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സര്‍വ്വെ വീടുകളില്‍ 3 എണ്ണം ക്വാറന്‍റൈനില്‍ പെട്ട വീടുകളായിരുന്നു. അവരും കൃത്യമായി കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് കൂട്ടുകാര്‍ കണ്ടെത്തി.  

 കൃഷി മെച്ചപ്പെടുന്നു

ലോക്ക് ഡൌണ്‍ കാലത്തിന്‍റെ ഏറ്റവും നല്ല റിസല്‍ട്ടുകളിലൊന്ന് അടുക്കളത്തോട്ടം പരിപാലിക്കാന്‍ എല്ലാവരും തയ്യാറാകുന്നു എന്നതാണ്. ഡെയര്‍ ടു ആക്ടിവിറ്റിയും, ഗ്രൂപ്പ് ഫോര്‍ ലൈബ്രറിയും ഇക്കാര്യം അടിവരയിട്ട് പറയുന്നു. കൃഷി ചെയ്യാന്‍  70 ശതമാനം വീടുകളും ആരംഭിച്ചിരിക്കുന്നു എന്നതാണ് കണ്ടെത്തല്‍. കേവലം 21 ദിവസങ്ങളിലോക്ക് ഡൌണ്‍ കൊണ്ട് അതെന്തായാലും അത്ഭുതകരമായ ഒരു മാറ്റം തന്നെ. ഗ്രൂപ്പ് 4 ലൈബ്രറി പറയുന്നത് പ്രകൃതിയുമായ് കുട്ടികള്‍ കുറച്ച് കൂടി അടുത്തിരിക്കുന്നു എന്നാണ്. 


ഹോസ്പിറ്റല്‍ സന്ദര്‍ശനം 

ഹോസ്പിറ്റല്‍ സന്ദര്‍ശനങ്ങളേപ്പറ്റി പ്രത്യേകമായി പഠിക്കാന്‍ ശ്രമിച്ചത് ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്കയാണ്. 20 ശതമാനമാളുകള്‍ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ട് ഉപദോശങ്ങള്‍ തേടുന്നു എന്നും, ബാക്കിയുള്ളവര്‍ ഹോസ്പിറ്റലിലേക്ക് പോവുന്നത് മാറ്റിവച്ചിട്ടുണ്ടെന്നുമാണ് കണ്ടെത്തല്‍.

വളരെ രസകരം 
  ലോകം ഇനി എഴുതപ്പെടുക കോവിഡിന് മുമ്പും ശേഷവും എന്നാവാം. എത്രയോ പഠനങ്ങള്‍ക്ക് കോവിഡ് വഴി തുറന്നിരിക്കുന്നു. തുടക്കത്തില്‍ തന്നെ ഒരു സാമൂഹ്യ ശാസ്ത്രപഠനം ചിലപ്പോള്‍ അപക്വം എന്ന് തോന്നിയേക്കാം.ശാസ്ത്രീയമായ ഒരു പഠനം എന്നതിന്‍റെ അളവുകോലുകള്‍ വച്ച് അപഗ്രഥിക്കാന്‍ കഴിയുന്ന ഒന്നാവണം എന്നുമില്ല. വിജയകുമാര്‍ ബ്ലാത്തൂര്‍ കുട്ടികളുടെ പഠനത്തിന്‍റെ മികവുകളെ പറയുന്നതോടൊപ്പം അതിന്‍റെ പരിമിതികളെയും കൃത്യമായി പറയുന്നുണ്ട്. എങ്കിലും വളപട്ടണത്തെ കുട്ടികള്‍ നടത്തിയ ഈ പഠനം ഒരു ദിശാ സൂചകമായേക്കാം. ഭാവി കേരളത്തിന്‍റെ മനസ്സും ശരീരവും എങ്ങനെ രൂപപ്പെടും എന്നതിന്‍റെ ഒരു കുഞ്ഞ് പ്രവചനം.

ബിനോയ് മാത്യു
ലൈബ്രേറിയന്‍
9495396517 

2 comments:

  1. Very good effort. Kudos to all the children

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്ക് പിന്തുണയ്ക്ക് ഒരുപാട് നന്ദി. മുഷ്ത്താക്ക്.

      Delete