Followers

Thursday, April 30, 2020

Thaha Madayi intercated with Children in Creative Home on " How to write the Memory Book".



താഹ മാടായിയുമൊത്ത് കുട്ടികള്‍
ഓര്‍മ്മ പുസ്തകത്തിന് വഴി കാണിക്കാന്‍ ജീവചരിത്ര രചനയുടെ വലിയ കപ്പിത്താന്‍ വളപട്ടണം ജി.പി ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോമിലെത്തിയപ്പോള്‍


ഒരു കഥ പറഞ്ഞ് കൊടുക്കുംപോലെ താഹയങ്കിള്‍ കുട്ടികളോട് ചേര്‍ന്നിരുന്ന് ഓര്‍മ്മക്കുറിപ്പുകളുടെ രചനയേപ്പറ്റി പറഞ്ഞ് തുടങ്ങി. ചേര്‍ന്നിരുന്നെന്നോ, ഈ ലോക്ക് ഡൌണ്‍  കാലത്തോ. ചിലര്‍ എത്ര അകലങ്ങളില്‍ നിന്ന് സംസാരിക്കുമ്പോഴും തൊട്ടടുത്ത് ഉണ്ടെന്ന് തോന്നും, താഹയങ്കിളിനെ കേട്ട കുട്ടികള്‍ക്ക് തോന്നി, അദ്ദേഹം അവരുടെ അടുത്തിരുന്നാണ് അതൊക്കെ  പറഞ്ഞതെന്ന്. ലൈബ്രറിയുടെ കൂട്ടുകാര്‍ വളപട്ടണം മെമ്മറി പ്രൊജക്ടിന്‍റെ പണിപ്പുരയിലാണ്. തങ്ങളുടെ വീട്ടിലെ  മുത്തശ്ശിയോടും, മുത്തശ്ശനോടും ഈ ലോക്ക്ഡൌണ്‍ കാലത്ത് അവര്‍ ചേര്‍ന്നിരിക്കുന്നുണ്ട്. ട്യൂഷനും, പരീക്ഷയും, ഹോംവര്‍ക്കുകളും അവരെ ഇപ്പോള്‍ ഭയപ്പെടുത്തുന്നില്ലല്ലോ.ഭൂതകാലങ്ങളിലേക്ക് ഉപ്പാപ്പയുടെയും ഉമ്മാമ്മയുടെയും കൈ പിടിച്ച് അവരങ്ങനെ യാത്ര ചെയ്യുകയാണ്. ഇതുവരെ കാണാത്ത നാടും വീടും വഴികളും പാടവും പറമ്പും മാഞ്ചോടും, പുഴയും തോടും തോണിയുമൊക്കെ അവരവിടെ കണ്ട് മുട്ടുകയാണ്. കോവിഡില്ലാത്ത ഭൂതകാലത്തില്‍ കോളറയും, വസൂരിയും, പ്ലേഗും നിറഞ്ഞാടിയ ഓര്‍മ്മകളുടെ വടുക്കളെ, അപ്പൂപ്പന്‍റെ അമ്മൂമ്മയുടെ ശിരസ്സില്‍ കണ്ടെടുക്കുകയാണവര്‍.

ഓര്‍മ്മകളെ എങ്ങനെയാണ് എഴുതുക. കുട്ടികള്‍ ചോദിച്ചു. താഹയങ്കിള്‍ അവരെ പേരെടുത്ത് വിളിച്ചു. ഓര്‍മ്മകള്‍ക്ക് രസകരമായ ഇടങ്ങളുണ്ട്. ഉമ്മയുടെ വളയില്‍, കമ്മലില്‍ ഒക്കെ ഓര്‍മ്മയുടെ രസകരമായ ഒരു സ്പര്‍ശമുണ്ടാകും. അവരോട് ചേര്‍ന്നിരുന്ന് സംസാരിച്ച് തുടങ്ങുക. അപ്പോള്‍ ഓര്‍മ്മകളുടെ ഒരൊഴുക്ക് തന്നെ കാണാം. അതിന് അവരോട് ധാരാളം സംസാരിക്കുക. അവരെ കേള്‍ക്കുക.
ശരിയാണ് പലപ്പോഴും പ്രായമുള്ളവര്‍ കേള്‍ക്കാനും പറയാനും ഏറെ കൊതിക്കുന്നുണ്ട്. എന്നാല്‍ തിരക്ക് പിടിച്ച ലോകം അവരെ കാണാതെ ഓടി മറയുന്നു. ലോക്ക് ഡൌണ്‍ അതിനുള്ള മറുപടി കൂടിയാണ്. കൂട്ടുകാര്‍ക്കെല്ലാം ഇഷ്ടം പോലെ സമയമുണ്ട്. അതുകൊണ്ട് വളപട്ടണത്തിന്‍റെ ഓര്‍മ്മ പുസ്തകം ഗംഭീരമാകും എന്ന് താഹയങ്കിളും വിശ്വസിക്കുന്നു.

ഒരു പുസ്തകത്തിന്‍റെ സാങ്കേതികതയേപ്പറ്റിയും അദ്ദേഹം പറഞ്ഞു കൊടുത്തു. പുസ്തകത്തിന്‍റെ പേര്, കവര്‍ ചിത്രം, അങ്ങനെ എല്ലാം ചേര്‍ത്ത് സൂപ്പറാക്കണം. നല്ലൊരു കൈയ്യെഴുത്ത് മാസികയായി അതപ്പോള്‍ മാറും. അത് കാണാന്‍ നാടൊന്നിച്ചെത്തുന്ന കോവിഡ് ഇല്ലാത്ത നല്ല നാളെയിലേക്ക് നമ്മള്‍ കാത്തിരിക്കുകയാണ്.


പിന്നെയും സംഭാഷണം നീണ്ടു. അദ്ദേഹമെഴുതിയ ബട്ടര്‍ഫ്ലൈസ് പാര്‍ക്കിലേക്ക് പോയി. മകള്‍ ചെറുതായിരുന്ന കാലത്ത് അവള്‍ക്ക് പറഞ്ഞ് കൊടുത്ത കഥകളാണ്.  അദ്ദേഹം എഴുതിയ ജീവചരിത്ര രചനകളിലേക്ക് ഇടയ്ക് ചര്‍ച്ച നീണ്ടു. കവി അയ്യപ്പനേപ്പറ്റിയുള്ള കണ്ണീരിന്‍റെ കണക്ക് പുസ്തകം പടികയറി വന്നു. അങ്ങനെ സംഭാഷണം ഒരു മണിക്കൂറിലധികം നീണ്ടു.

മലയാളത്തിലെ ജീവചരിത്ര രചനയുടെ വലിയ പരീക്ഷകനാണ് താഹ മാടായി. അദ്ദേഹത്തിന്‍റെ തൂലികയില്‍ വിരിഞ്ഞത് എത്രയെത്ര ഓര്‍മ്മ പുസ്തകങ്ങള്‍.
  • ദേശമേ ദേശമേ ഇവരുടെ ജീവിതവർത്തമാനം കേൾക്ക്
  • കണ്ടൽ പൊക്കുടൻ
  • ചിത്രശലഭങ്ങൾക്ക് ഉന്മാദം
  • മാമുക്കോയ ജീവിതം
  • സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ
  • എ.അയ്യപ്പൻ : കണ്ണീരിന്‍റെ കണക്ക് പുസ്തകം
  • മുഖം
  • പുനത്തിലിന്റെ ബദൽ ജീവിതം
  • നഗ്നജീവിതങ്ങൾ
  • കാരി
  • പ്രിയപ്പെട്ട സംഭാഷണങ്ങൾ
 ആരോ ഒരാള്‍ കണ്ണീരിന്‍റെ കണക്ക് പുസ്തകത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. അതില്‍ ബ്ലര്‍ബ്ബില്ലാത്ത ജീവിതത്തെ പറ്റി അദ്ദേഹം കുറിച്ചു. അവിചാരിതമായി നമ്മള്‍ താഹയ്ക്കും അയ്യപ്പേട്ടനും ഒപ്പം യാത്ര ചെയ്ത് തുടങ്ങുന്നു.

ഒരു പുഴപോലെ കുട്ടികള്‍ അദ്ദേഹത്തിനൊപ്പം ഒഴുകി. ക്രിയേറ്റീവ് ഹോമില്‍ ഒരു നനുത്ത കാറ്റ് അദ്ദേഹം പൊയ്ക്കഴിഞ്ഞും വീശിക്കൊണ്ടിരുന്നു. കുളിരുള്ള ഓര്‍മ്മകളുടെ കാറ്റ്.

ബിനോയ്
ലൈബ്രേറിയന്‍

No comments:

Post a Comment